
'എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല', ഓസ്‍ലർ പ്രസ്മീറ്റിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്നത് തന്നെയാണ് മമ്മൂട്ടിയുടെ അഭിനയപാടവും. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി തെരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും ഏറെ വ്യത്യസ്തമാണ്. ഒരുപക്ഷേ ഒരു സൂപ്പർതാരവും ഏറ്റെടുക്കാൻ മടിക്കുന്ന വേഷം വരെ മമ്മൂട്ടി ചെയ്യും. അവയിൽ ഏറ്റവും പുതിയ ഉദാഹരണം ആകാൻ പോകുകയാണ് 'ഭ്രമയുഗം' എന്ന ചിത്രം.
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ഭ്രമയുഗം പ്രമോഷൻ മെറ്റീരിയലുകൾ കൊണ്ട് തന്നെ വൻ ആവേശമാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ലഭിച്ച വരവേൽപ്പ് വളരെ വലുതായിരുന്നു. ഒരു പക്കാ നെഗറ്റീവ് ഷേഡിൽ, ദുർമന്ത്രവാദത്തിന്റെയോ പ്രേത കഥയോ ഒക്കെ ധ്വാനിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസർ. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ എത്തുന്ന ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
മെഗാസ്റ്റാറെന്ന് പറഞ്ഞ് നടക്കാറില്ല, എനിക്കിപ്പോഴും ആർത്തി, അതാണ് ഓസ്‍ലറും: മമ്മൂട്ടി പറയുന്നു
ഓസ്‍ലർ സിനിമയുടെ പ്രസ്മീറ്റിൽ വച്ചായിരുന്നു ഭ്രമയുഗത്തെ കുറിച്ച് ചോദ്യം വന്നത്. ഇതിന് "വരട്ടെ പറയാം. ജനങ്ങൾ നൽകുന്ന പ്രതീക്ഷയാണ് എനിക്ക് പേടി. പ്രതീക്ഷയ്ക്ക് ഒത്ത് ഉയരണ്ടേ. സമയം ആവട്ടെ പറയാം", എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒപ്പം പലരും എടുക്കാൻ മടിക്കുന്ന കഥാപാത്രങ്ങൾ എടുക്കാനുള്ള ധൈര്യവും എനർജിയും എവിടെന്നാണ് എന്ന ചോദ്യത്തിന് "ജനങ്ങളാണ് എന്റെ എനർജി", എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തായാലും മമ്മൂട്ടി എന്ന നടനെ അടയാളപ്പെടുത്തുന്നൊരു മറ്റൊരു മികച്ച സിനിമയാകും ഭ്രമയുഗം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് വിലയിരുത്തല്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..