
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉണ്ടാവുന്നത് സാധാരണമാണ്. തങ്ങള്‍ മികച്ചതെന്ന് കരുതിയതിന് ജൂറി മാര്‍ക്ക് ഇട്ടില്ലെന്ന് മനസിലാക്കിയുള്ള വിമര്‍ശനം പ്രേക്ഷകരുടെയും ഒപ്പം സിനിമാപ്രവര്‍ത്തകരുടെയുമൊക്കെ ഭാഗത്തുനിന്ന് പല വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ താരതമ്യേന അത്തരം വിമര്‍ശനങ്ങള്‍ ഒഴിവായിനിന്ന അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. ബംഗാളി സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാന്‍ ആയ ജൂറിയാണ് ഇത്തവണ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെന്നല്ല, അവയുടെ തോത് കുറവായിരുന്നെന്ന് മാത്രം. റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മമ്മൂട്ടി തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന ചിത്രം ഇവയൊക്കെ പരിഗണിക്കപ്പെടാതിരുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിനൊപ്പം പ്രേക്ഷകരില്‍ ചിലര്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു മാളികപ്പുറത്തില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദ. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ശരത് ദാസ്. ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- "എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ... എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നുകഴിഞ്ഞു മോളേ...", ശരത് ദാസിന്‍റെ കുറിപ്പ്.
അതേസമയം ഇത്തവണത്തെ മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവര്‍ക്കാണ്. പല്ലൊട്ടി നയന്‍റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അതേസമയം മമ്മൂട്ടിയാണ് ഇത്തവണത്തെ മികച്ച നടന്‍. വിന്‍സി അലോഷ്യസ് നടിയും.
ALSO READ : 'അറിഞ്ഞോ വല്ലോം'? അവാര്‍ഡ് നേട്ടം അറിയാതെ സ്‍കൂള്‍ വിട്ട് വരുന്ന ബാലതാരം: വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക