
തമിഴ് സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ സിദ്ധാര്‍ത്ഥ്( Siddharth). അഭിനേതാവ് എന്നതിന് പുറമെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ തന്റേതായ നിലപാട് തുറന്ന് പറയാൻ മടി കാണിക്കാത്ത താരം കൂടിയാണ് സിദ്ധാർത്ഥ്. ഈ തുറന്ന് പറച്ചിലുകൾ പലപ്പോഴും വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമകളുടെ തുടരെ ഉള്ള വിജയത്തിന് ശേഷം പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കുകയാണ് സിദ്ധാർത്ഥ്. പാന്‍ ഇന്ത്യ എന്ന പദം അനാദരവായിട്ടാണ് താന്‍ കാണുന്നതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.
'സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്‌കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല. മണിരത്‌നം സംവിധാനം ചെയ്ത 'റോജ' എന്ന തമിഴ് സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം', എന്ന് സിദ്ധാർത്ഥ് പറയുന്നു.
കെജിഎഫ്2, ആർആർആർ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ അവസരത്തിലാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്‌പോരുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി 'അമ്മ' വേദിയില്‍; സ്വീകരിച്ച് താരങ്ങള്‍
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ 'അമ്മ'യുടെ (AMMA) വേദിയില്‍ സുരേഷ് ഗോപി. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം 'അമ്മ'യുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ' വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയെ തേടിയെത്താറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.
'അമ്മ'യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്കു പിന്നാലെയാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം 'അമ്മ'യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് 'അമ്മ'യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്ന് യോഗത്തില്‍ പറഞ്ഞ സുരേഷ് ഗോപി സംഘടനയില്‍ നിന്നും മാറിനില്‍ക്കാനും തീരുമാനിക്കുകയായിരുന്നു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ