
സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങാനാകുമെന്ന് തെളിയിച്ച നടിയാണ് സൗപര്‍ണിക. കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെക്കുറിച്ച് ആരാധകര്‍ പറയാറുള്ളത്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക 'ഭാര്യ' എന്ന പരമ്പരയിലെ 'ലീന' എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഇപ്പോള്‍ സീ കേരളത്തിലെ 'മിസിസ് ഹിറ്റ്‌ലര്‍' എന്ന പരമ്പരയിലാണ് സൗപര്‍ണിക അഭിനയിക്കുന്നത്. ചെറുപ്പം മുതല്‍ക്കെ പരമ്പരകളില്‍ സജീവമായിരുന്ന താരത്തെ വീട്ടിലെ കുട്ടിയെന്നപോലെതന്നെ മലയാളികള്‍ക്ക് പരിചിതവുമാണ്. ആറാംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്കെത്തുന്നത്. രണ്ട് മാസം മുന്നേയാണ് യുട്യൂബില്‍ താരംസജീവമാകാന്‍ തുടങ്ങിയത്. ലൊക്കേഷന്‍ വിശേഷങ്ങളും, താരത്തിന്റെ ജീവിതവുമെല്ലാം പ്രമേയമാക്കി ഇതിനോടകംതന്നെ നിരവധി വീഡിയോകള്‍ താരം പോസ്റ്റ് ചെയ്‍തിട്ടുമുണ്ട്.
സൗപര്‍ണിക പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണിപ്പോള്‍ ആരാധകര്‍ തരംഗമാക്കിയിരിക്കുന്നത്. യൂട്യൂബ് ചാനലൊക്കെ തുടങ്ങിയതുകാരണം, വീഡിയോ സ്‌റ്റെബിലിറ്റി കൂട്ടാനായി ഐഫോണ്‍ വാങ്ങാന്‍ ഇറങ്ങുകയാണ് എന്നുപറഞ്ഞാണ് സൗപര്‍ണിക വീഡിയോ ആരംഭിക്കുന്നത്. ഇപ്പോള്‍ ഐഫോണ്‍ വാങ്ങുന്നതൊക്കെ സര്‍വ്വസാധാരണം അല്ലേ. അതിനായിട്ട് എന്തിനാണ് ഒരു വ്ളോഗെന്ന് ചിന്തിക്കുന്നിടത്താണ് രസം. വ്ളോഗ് കണ്ടുകഴിഞ്ഞാല്‍ അഭിപ്രായം മാറും.
പുതിയ ഒരു സാധനം വാങ്ങാനായി പോകുമ്പോള്‍ നമുക്കുണ്ടാകുന്ന ആ എക്‌സൈറ്റ്‌മെന്റ് എല്ലാം അതേപോലെതന്നെ വീഡിയോയിലേക്ക് പകര്‍ത്താന്‍ സൗപര്‍ണികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൗപര്‍ണികയുടെ ഭര്‍ത്താവ് സുബാഷിന്റെ മരുമകന്‍ 'ബബ്ലൂസ്' എന്ന രഹനോടൊപ്പവുമാണ് സുഭാഷും സൗപര്‍ണികയും കാറില്‍ പോകുന്നത്. കാറില്‍ പോകുന്നതിന്റെ രസകരമായ വീഡിയോയും സംഭാഷണങ്ങളുമെല്ലാം വ്ളോഗിലുണ്ട്. വ്ളോഗില്‍ സൗപര്‍ണിക സ്വാഭാവികമായിട്ടാണ് സംസാരിക്കുന്നതും
ഐഫോണ്‍ പതിനാല് പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതും, അത് അണ്‍ബോക്‌സ് ചെയ്യുന്നതുമടക്കം എല്ലാം അടങ്ങിയതാണ് താരത്തിന്റെ പുതിയ വീഡിയോ. വീട്ടില്‍ പോയി ഫോണിനെപ്പറ്റി പഠിക്കട്ടെ എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നതും. നിരവധി ആരാധകര്‍ വീഡിയോയ്ക്ക് സന്തോഷത്തോടെയും, സ്‌നേഹത്തോടെയുമുള്ള കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും സൗപര്‍ണികയുടെ വീഡിയോ ഹിറ്റായിരിക്കുകയാണ്.
Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം