
തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് മക്കൽ സെൽവൻ വിജയ് സേതുപതി(vijay sethupathi). സിനിമയിൽ എത്തി അധിക കാലം ആയില്ലെങ്കിലും ഇതിനോടകം തന്നെ പ്രേക്ഷകർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ വിജയ് സേതുപതിക്ക് സാധിച്ചിട്ടുണ്ട്. ഭാഷാ ഭേദമെന്യേ നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനെ നായകനായ വിക്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഏറ്റെടുത്ത മലയാളികൾക്ക് നന്ദി അറിയിക്കുകയാണ് വിജയ് സേതുപതി.
കൊച്ചിയില്‍ തന്റെ പുതിയ ചിത്രം മാമനിതന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു വിജയ് സേതുപതി നന്ദി പറഞ്ഞത്.‘എന്റെ സ്വന്തം നാട്ടില്‍ വരുന്നത് പോലെയാണ് കേരളത്തില്‍ വരുമ്പോള്‍ കിട്ടുന്ന സ്‌നേഹം. വിക്രം സിനിമയെ സ്വികരിച്ചതിന് നന്ദി, കേരളത്തിലുള്ളവര്‍ ഭാഷ വിത്യാസമില്ലാതെ നല്ല ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ്. വിക്രം ഏറ്റെടുത്ത പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു.’, എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകൾ.
വിക്രത്തിനു ശേഷം 'മാമനിതന്‍'; വിജയ് സേതുപതി കൊച്ചിയിലെത്തും
ജൂണ്‍ 24 നാണ് മാമനിതന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സീനു രാമസ്വാമിയാണ്. വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ചിത്രമെന്നാണ് മാമതിനതെക്കുറിച്ച് അണിയറക്കാര്‍ പറയുന്നത്. കെപിഎസി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാതെ കാണോം, റമ്മി, പുരിയാത പുതിർ, ഒരു നല്ല നാളെ പാത്ത് സൊൽറേൻ, സീതാക്കാതി, സൂപ്പർ ഡീലക്സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ.