
ബെംഗളൂരു: ബെംഗളൂരുവിൽ തമിഴ്നാട് സ്വദേശിയായ സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കന്നഡ നടി ഉൾപ്പെടെ 11 പേർ പിടിയിൽ. ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനാണ് മർദനമേറ്റത്. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച ഐശ്വര്യ എന്ന നടി ഉൾപ്പെടെ 11 പേരാണ് പിടിയിലായത്. നിരവധി ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അനീഷിനെയാണ് നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചത്.
അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ പക്കൽ നിന്ന് വാങ്ങിയ രണ്ടര ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് കാട്ടി ആശീർവാദിനെതിരെ അനീഷ് തമിഴ്നാട് പൊലീസിന് പരാതി നൽകിയിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് ആശീർവാദിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിച്ചതെന്ന് കാട്ടി അനീഷ് ആടുഗോഡി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കേസെടുത്ത പൊലീസ് നടി ഐശ്വര്യ ഉൾപ്പെടെ 11 പ്രതികളെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അടുത്തിടെ കന്നഡ ചിത്രമായ ജീവനാട ബാഷേ സംവിധാനം ചെയ്യാൻ തുടങ്ങിയ അനീഷ് പണം മുടക്കിയ ലക്ഷ്മി നാരായണയുമായി ഉടക്കി മുംബൈയിലേക്ക് പോയിരുന്നു. ഇതിനിടെ തന്റെ കാർ വിൽക്കാൻ ഉദ്ദേശിക്കുന്ന കാര്യം അനീഷ് സുഹൃത്തായ ഐശ്വര്യയോടും പറഞ്ഞു. ഇക്കാര്യം മനസിലാക്കിയ സംഘം ഐശ്വര്യയെ കൊണ്ട് അനീഷിനെ വിളിപ്പിക്കുകയും ബെംഗളൂരുവിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടും റോഡിൽ വച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. തന്റെ പക്കൽ നിന്ന് പണവും ആഭരണങ്ങളും സംഘം തട്ടിയെടുത്തെന്നും അനീഷ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മർദനത്തിൽ സാരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ