'എലിപ്പത്തായ'ത്തിലെ ഉണ്ണിയും 'ഖെദ്ദ'യും തമ്മിലെന്ത് ?

By Web TeamFirst Published Dec 5, 2022, 7:07 PM IST
Highlights

വർഷങ്ങൾക്ക് മുൻപ് അച്ഛൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തെ മറ്റൊരു വേഷത്തിലൂടെ  പ്രതിഫലിപ്പിക്കുകയാണ് സുധീർ കരമന.

ലയാളിയുടെ അസ്തിത്വമായ ചില സിനിമകളുണ്ട്. അതിലൊന്നാണ് എലിപ്പത്തായം. ഇന്ത്യൻ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ ചിത്രം അടൂർ ഗോപാലകൃഷണന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്നാണ്. മാറുന്ന കാലത്തിന് പിന്തിരിപ്പനാകുന്ന ഒരു പഴയ തറവാട്ടിലെ കാരണവരായ ഉണ്ണിയുടെ കഥപറയുന്ന ചിത്രം ഫ്യൂഡലിസത്തിന്റെ അവസ്ഥാന്തരങ്ങളെ ചർച്ച ചെയ്യുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച  കഥാപാത്ര സൃഷ്ടികളിൽ ഒന്നാണ് എലിപ്പത്തായത്തിലെ ഉണ്ണി. 

നാടിന്റെ മാറ്റത്തെ ഉൾക്കൊള്ളാൻ മടിയുള്ള കാരണവരായ ഉണ്ണി ഫ്യൂഡലിസത്തിന്റെ അവസാന പ്രതിനിധികളിൽ ഒന്നാണ്. പൗരുഷം നിറഞ്ഞ ഫ്യൂഡൽ മാടമ്പികളിൽ നിന്നും വ്യത്യസ്തനായ കരമന ജനാർദ്ദനൻ നായരുടെ ഉണ്ണി എന്തിനെയും ഭയക്കുന്ന ഒരാളാണ്. ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന, ധൈര്യം പലപ്പോഴും ചോർന്ന് പോകുന്ന അയാൾ മലയാള നായക സങ്കൽപ്പങ്ങളുടെ വിഭിന്ന മുഖമാണ്. എന്താണ് ഉണ്ണിയും മനോജ് കാനയുടെ ഖെദ്ദ എന്ന ചിത്രവും തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചാൽ ഖെദ്ദയിലെ സുധീർ കരമന ചെയ്ത വേഷം ഉണ്ണിയും തമ്മിൽ പല സാമ്യതകളുമുണ്ട്.

എന്റെ അച്ഛന്റെ തറവാട് എലി കാരണം നശിച്ചു പോയതാണെന്ന് സുധീർ കരമന പറയുന്നുണ്ട്. എലിപ്പത്തായത്തിലെ ഉണ്ണിയും എലിയെ പേടിച്ച് ജീവിക്കുന്ന ഒരാളാണ്. അത് മാത്രമല്ല കഥാപാത്രത്തിന്റെ രൂപീകരണത്തിലും സാമ്യത നമുക്ക് പ്രകടമാകുന്നുണ്ട്. ഒരാൾ അലസനും മടിയനും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന സഹോദരനാകുമ്പോൾ ഇപ്പുറത്ത് അതേ അലസതയും ഉത്തരവാദിത്തമില്ലായ്മയുള്ള ഭർത്താവാണ് മറ്റൊരാൾ. 

രണ്ടുപേരും കുടുംബത്തിലെ ഗൃഹനാഥന്മാരാണെങ്കിലും കുടുംബ കാര്യങ്ങളിലെ അലസത അവരെ ദുരന്തങ്ങളിൽ കൊണ്ടെത്തിക്കുന്നു. വീട്ടിൽ കള്ളൻ കേറിയെന്നു തോന്നുന്ന സന്ദർഭങ്ങളിലും ഭയപ്പെട്ട് നിൽക്കുന്നവരാണ് ഇരുവരും . എലിയോടുള്ള ഭയം രണ്ടു കഥാപാത്രങ്ങളിലും നിഴലിച്ചു നിൽപ്പുണ്ട്. കഷ്ട്ടപ്പെടുന്ന ഭാര്യക്ക് തണലാവാൻ ഒരു സമയത്തും ശ്രമിക്കാത്ത ഒരാളാണ് സുധീർ കരമനയുടെ കഥാപാത്രമെങ്കിൽ, എലിപ്പത്തായത്തിലെ ഉണ്ണിയാകട്ടെ സഹോദരങ്ങൾക്ക് വഴികാട്ടി ആകുന്നില്ല. എന്നിരുന്നാലും വർഷങ്ങൾക്ക് മുൻപ് അച്ഛൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തെ മറ്റൊരു വേഷത്തിലൂടെ  പ്രതിഫലിപ്പിക്കുകയാണ് സുധീർ കരമന.

24 മണിക്കൂർ, 12 മില്യൺ റിയല്‍ ടൈെം കാഴ്ചക്കാർ; ഹിറ്റ് ചാര്‍ട്ടില്‍ ‘ദളപതി’ സോം​ഗ്

2020ലെ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്‌കാരം നേടിയ 'കെഞ്ചിറ'യുടെ സംവിധായകനായ മനോജ് കാനയുടെ മറ്റൊരു ചിത്രമാണ് ഖെദ്ദ. ഒരു കുടുംബ ചിത്രം എന്ന നിലയിലും സാമൂഹിക പ്രസക്തമായ പല കാര്യങ്ങളും ചർച്ച ചെയ്യുന്നു എന്ന നിലയിലും ചിത്രം വേറിട്ട് നിൽക്കുന്നുണ്ട്. സുധീർ കരമനക്ക് പുറമെ ആശാ ശരത്താണ്  ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശാ ശരത്തിന്റെ മകളായ ഉത്തര, സുദേവ് നായർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കുടുംബത്തിൽ നടക്കുന്ന കഥയെ ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറിയ പോരായ്മകൾ അവതരണത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും പ്രമേയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

click me!