
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായൊരിടം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്‍റണി. സ്വാഭാവിക അഭിനയം കൊണ്ട് സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത നടിയായി വളര്‍ന്ന ഗ്രേസിനെ കല്‍പ്പന, ബിന്ദു പണിക്കര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രേക്ഷകര്‍ സ്ഥാനം കൊടുത്തിരിക്കുന്നത്. പലപ്പോഴും തന്‍റേതായ നിലപാടുകള്‍ തുറന്നു പറയുന്ന താരം കലങ്ങളായി ചര്‍ച്ചയായി കൊണ്ടിരിക്കുന്ന തുല്യവേതനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.
"നായകന് ഇത്ര പ്രതിഫലം കൊടുത്തു. എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും താങ്ങളുടെ പേരിൽ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ കാരണം സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിംഗ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ ഒരു നടന്റെ പേരിലാകും സെല്ലിംഗ് നടക്കുക. എന്റെ പേരിൽ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്", എന്ന് ഗ്രേസ് ആന്റണി പറയുന്നു. ജിഞ്ചർ മീഡിയയോട് ആയിരുന്നു നടിയുടെ പ്രതികരണം.
സമൂഹത്തിൽ നടമാടുന്ന വിപത്തുകൾക്ക് നേരെ വിരൽ ചൂണ്ടി 'വിരുന്ന്'
"ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിംഗ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക", എന്നും ഗ്രേസ് ആന്റണി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ