'തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ല', കടുത്ത രോഷത്തിൽ അടൂർ ഗോപാലകൃഷ്ണൻ

By Web TeamFirst Published Jan 28, 2023, 3:59 PM IST
Highlights

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു

പത്തനംതിട്ട : തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവിൽ അതൃപ്തി അറിയിക്കുകയായിരുന്നു അടൂർ.

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് ഉത്തരവ്.  5000 രൂപ വരെ നൽകണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നത്.

സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് പണം അവശ്യപെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്ന് സംഘാടകസമിതി കൺവീനർ ബാബു ജോൺ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വ്യാപകമായി പണം പിരിക്കാനുള്ള ആലോചന ഇല്ലെന്നും ആഘോഷ പരിപാടികൾ ലളിതമായി നടത്താനാണ് തീരുമാനമെന്നും ബാബു ജോൺ അറിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് കൊടുക്കാം എന്നാണെന്ന് തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. സാധാരണ ചെയ്യുന്ന കാര്യമാണ് ഇത്. മുമ്പ് നിരവധി തവണ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

click me!