
മലയാളത്തിൽ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിലെ സെൻസർ ബോർഡിന്റെ കത്രിക വെപ്പ് വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോളിതാ ഹിന്ദി ചിത്രം ജാനകി ആൻഡ് രഘുറാം എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ചിത്രത്തിന്റെ തലക്കെട്ടിൽ ജാനകി എന്ന പേരാണ് എതിർപ്പിന് കാരണമായത്. എന്നാൽ, ബോംബൈ ഹൈക്കോടതിയിൽ നിർമാതാക്കൾ നൽകിയ ഹർജിയിൽ സെൻസർ ബോർഡിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ ഒക്ടോബർ 6നകം മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ , സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢി ഭാഷയിൽ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൗശൽ ഉപാധ്യയാണ്. ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.ചിത്രത്തിന് ഛത്തീസ്ഗഢിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീടാണ് ചിത്രം ഹിന്ദി പതിപ്പിലേക്ക് കൂടി റീലിസ് ചെയ്യാൻ ഒരുങ്ങിയത്.
എന്നാൽ, ജാനകി എന്ന പേര് സീത ദേവിയുടെ പേരായതിനാണ് സെൻസർ ബോർഡ് ചോദ്യം ചെയ്യപ്പെട്ടത്. കൂടാതെ പുരുഷ നായകന്റെ പേര് രഘുറാം എന്നതായതിലും സെൻട്രൽ ഏജൻസി എതിർപ്പ് അറിയിച്ചിട്ടുണ്ട്.ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയിൽ ജാനകിയുടെയും രഘുറാമിന്റെയും കഥയാണ് പറയുന്നത്. ചിത്രം മതപരമായും സാമൂഹികപരമായും വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സെൻസർ ബോർഡിന്റെ വിമർശനം. ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല. പിന്നീട് പലതവണ ബോർഡിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടാകാതെയാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ ആറിന് സെൻസർ ബോർഡിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ഉണ്ടായിരിക്കണമെന്ന് കോടതി അറിയിച്ചു.