
1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ, സ്വിച്ചോൺ, ഗാന സമർപ്പണം എന്നിവ നടന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. സ്വാമി ചിദാനന്ദപുരിയാണ് പൂജയും സ്വിച്ചോണും നിർവഹിച്ചത്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.ആർ.നാഥൻ, ചലച്ചിത്രതാരം കോഴിക്കോട് നാരായണൻനായർ തുടങ്ങിയവർ പങ്കെടുത്തു.
'1921പുഴമുതൽ പുഴവരെ പ്രയാണമാരംഭിക്കുന്നു... നന്ദി കൂടെയുണ്ടാവണം...'എന്നാണ് പൂജാ ചിത്രങ്ങൾ പങ്കുവച്ച് അലി അക്ബർ കുറിച്ചത്. തന്‍റെ സിനിമയില്‍ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് അലി അക്ബർ നേരത്തെ അറിയിച്ചിരുന്നു. സിനിമയിലേക്ക് തീരുമാനിച്ചവര്‍ക്ക് അഡ്വാന്‍സ് നല്‍കി കഴിഞ്ഞെന്നും ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യ ഷെഡ്യൂളിന്‍റെ ലൊക്കേഷന്‍ വയനാട് ആണെന്നും സംവിധായകന്‍ പറഞ്ഞു.
1921പുഴമുതൽ പുഴവരെ പ്രയാണമാരംഭിക്കുന്നു... നന്ദി കൂടെയുണ്ടാവണം... https://m.facebook.com/story.php?story_fbid=180003277255383&id=100057371346899
Posted by Ali Akbar on Tuesday, 2 February 2021
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.