സിനിമാ പ്രൊമോഷൻ വിവാദത്തിൽ പ്രതികരണവുമായി നടൻ അനൂപ് മേനോൻ. അഭിമുഖങ്ങൾ നൽകുന്നത് യഥാർത്ഥ പ്രൊമോഷനല്ലെന്നും സിനിമയുടെ മൂല്യമാണ് വിജയത്തിന് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളുടെ പ്രൊമോഷനുകളിൽ നടൻ ബിജു മേനോൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ ആരോപണം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ അമ്മ അസോസിയേഷന്റെ ഇടപെടൽ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുയാണ് നടൻ അനൂപ് മേനോൻ. തനിനിറം എന്ന സിനിമയുടെ പ്രസ്മീറ്റിനിടെ ആയിരുന്നു പ്രതികരണം. ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയ ചാനലുകൾക്ക് നൽകുന്നതാണോ പ്രൊമോഷൻ എന്ന് ചോദിച്ച അനൂപ്, സിനിമയുടെ മൂല്യമാണ് പ്രധാനമെന്ന് പറയുന്നു.

അനൂപ് മേനോന്റെ വാക്കുകൾ ഇങ്ങനെ

എന്താണ് പ്രൊമോഷൻ? ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണോ പ്രൊമോഷൻ. അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്. അങ്ങനെ ആണെങ്കിൽ ഇവിടുത്തെ പല സിനിമകൾക്കും ആദ്യദിവസം മുഴുവൻ ആളുകളും വരണമല്ലോ. ഓൺലൈൻ ഇന്റർവ്യൂകളിൽ പ്ര​ഗ്ത്ഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ ആവണമല്ലോ. ആ പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമകൾ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്. സിനിമകളുടെ റിലീസിന് ശേഷം പ്രമോഷൻ തുടങ്ങണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന്റെ വൈകുന്നേരം. സിനിമ ഇറങ്ങുന്നുവെന്ന് പറയാൻ വേണ്ടി ഒരുപാട് പേരുടെ സമയം കളയണോ ? കുറേ അഭിമുഖങ്ങൾ കൊടുത്തെന്ന് കരുതി ആളുകൾ സിനിമ കാണുമോ? ആ പടം കാണണമോ എന്ന് ആളുകൾ ആദ്യം തീരുമാനിക്കുന്നത് ട്രെയിലർ കണ്ടിട്ടാണ്. ആ ട്രെയിലറാണ് പ്രമോട്ട് ചെയ്യേണ്ടത്. ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൽ ഓൺലൈൻകാർക്ക് കണ്ടന്റ് കിട്ടും. ഇതാണോ ശരിക്കുമുള്ള പ്രൊമോഷൻ. അല്ല. ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും നിറയണം. പല നിർമാതാക്കളും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നു. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി 200 പോസ്റ്ററുകൾ മാത്രമാണ് മതിലിൽ കാണുന്നത്.

അഭിനേതാക്കൾ എന്ന നിലയിൽ ആദ്യം എ​ഗ്രിമെന്റിൽ ഒപ്പിടുമ്പോൾ പ്രൊമോഷന് വരണം എന്നുള്ളതുണ്ട്. അതേസമയം, ഏത് സമയത്താണ് പ്രൊമോഷൻ വേണ്ടതെന്ന് പറയുന്നില്ല. പത്ത് ദിവസം മാത്രം അനുമതിയുള്ളൊരു ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ നടന് കഴിയില്ല. അയാളവിടെ വേണ്ടേ? ലക്ഷങ്ങൾ മുടക്കുന്ന നിർമാതാവ് അയാളെ വിട്ടയക്കില്ലല്ലോ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming