'സ്വന്തം പോക്കറ്റില്‍ തൊടാതെ ഉപദേശിക്കുന്നവരാണ് സിനിമയില്‍, സുരേഷ് ഗോപി അങ്ങനെയല്ല'; ആലപ്പി അഷറഫ് പറയുന്നു

By Web TeamFirst Published May 30, 2020, 10:50 AM IST
Highlights

'പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്‍റെ മടക്കം..'

സുരേഷ് ഗോപിയുടെ രാഷ്ട്രീയ വീക്ഷണത്തെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ കാണാതെ പോകരുതെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. സുരേഷ് ഗോപി പല കാലങ്ങളിലായി ചെയ്‍തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുകയാണ് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ആലപ്പി അഷറഫ്. താരസംഘടനയായ അമ്മയില്‍ സുരേഷ് ഗോപി നിലവില്‍ അംഗമാകാതിരിക്കുന്നതിന്‍റെ കാരണവും പറയുന്നു അഷറഫ്.

ആലപ്പി അഷറഫ് പറയുന്നു

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിർഭാഗ്യമെന്നു പറയട്ടെ, ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല. കാരണമെന്തെന്ന് ഒട്ടേറെ പേർ എന്നോടു പലവുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കുവെക്കാം. ഭരത് അവാർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെപ്പറ്റി ഞാനൊന്നും പറയേണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല. എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്‍റെ മനസ്സിലെ നന്മകളെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. ആ മനുഷ്യസ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.

അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം, നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വച്ച് നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം അന്യവൽക്കരിച്ച മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്. അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‍ലറ്റുകളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായാ വർധനക്കായി സുരേഷ് ഗോപി ഇതുപോലുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല. പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്‍റെ മടക്കം. തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു. തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്. കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്‍റെ സ്ഥാനത്തു നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതന്‍റെ മകളെ സ്വന്തം മകളെപ്പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലതു മാത്രമാണ്. അകാരണമായി അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടെങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ. കുചേലൻ നീട്ടിയ അവില്‍ കഴിച്ച കൃഷ്ണനെ രുഗ്‍മിണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലെങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളുടെ പക്ഷം. സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന് ഉടമ. മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്. ആലപ്പുഴയിലെ സുബൈദാ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെന്‍റും വീടും വാങ്ങി നൽകിയാണ്. എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം. ആരിഫിന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്. ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിന്‍റെ മനുഷ്യസ്നേഹത്തിന് മാനദണ്ഡമല്ല.

നിർഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക്. ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന്‌ സുരേഷ് തീരുമാനിച്ചു. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു. എന്നാൽ ആടുജീവിതം സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായി ഓടിയെത്തിയത് സുരേഷ് ഗോപിയാണ്. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാടു ചെയ്തത് സുരേഷിന്‍റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.

പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിമർശനം, അത്.. അതിരു കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്. ഇത്രയധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റു വേദനിക്കുന്നത് ഇതിനു മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇതുകൂടി പറഞ്ഞു ഞാൻ നിർത്തുന്നു. പ്രിയ സുരേഷ്, അങ്ങയുടെ രാഷ്ട്രീയ വീക്ഷണത്തിന്‍റെ വഴിയിൽ ഞാനില്ല. പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. എന്‍റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്... ആലപ്പി അഷറഫ്

click me!