ഋഷി കപൂറിന്റെയും ഇര്‍ഫാന്റെയും മരണത്തെ കുറിച്ച് പറയുകയാണ് അമിതാഭ് ബച്ചൻ.
ഇന്ത്യൻ ചലച്ചിത്രലോകത്ത് നഷ്‍ടത്തിന്റെ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇതിഹാസ നടൻ ഋഷി കപൂറും എക്കാലവും ചലച്ചിത്രപ്രേമികള്‍ ഓര്‍ത്തുവയ്‍ക്കുന്ന കഥപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇര്‍ഫാൻ ഖാനും വിടവാങ്ങി. രണ്ടുപേരുടെയും മരണവാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. രണ്ടു മരണവും ഒരുപോലെ ദു:ഖമുണ്ടാക്കുന്നതാണ്. പക്ഷേ ആരുടെ മരണമാണ് തീവ്രമായ ദു:ഖമെന്ന് തത്വചിന്താപരമായോ വിമര്‍ശനപരമായോ ആലോചിക്കുകയാണ് അമിതാഭ് ബച്ചൻ.
ഋഷി കപൂര്‍ അമിതാഭ് ബച്ചന്റെ അടുത്ത സുഹൃത്തും ഒരുമിച്ച് ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരവുമാണ്. ഇര്‍ഫാൻ ഖാനും അമിതാഭ് ബച്ചനൊപ്പം മികച്ച കഥാപാത്രം ചെയ്‍തിട്ടുണ്ട്. ഇവരുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ താൻ തകര്‍ന്നുപോയി എന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. ഇപ്പോള്‍ ഋഷി കപൂറിന്റെയും ഇര്‍ഫാൻ ഖാന്റെയും മരണത്തെ കുറിച്ച് പറയുകയാണ് അമിതാഭ് ബച്ചൻ. ഒരു മുതിര്‍ന്ന താരത്തിന്റെ മരണം. ഇളയ ആളുടെ മരണം. ആദ്യത്തേതിനെക്കാള്‍ തീവ്രവായ ദു:ഖം രണ്ടാമത്തേതിനാണ്. എന്തുകൊണ്ട്?. കാരണം നമ്മളുടെ ദുഃഖം അയാൾക്ക് നഷ്‍ടപ്പെട്ടുപോയ അവസരങ്ങളെപ്പറ്റിയാണ്. യാഥാര്‍ഥ്യമാക്കപ്പെടാതെ പോയ സാധ്യതകളെ കുറിച്ചാണെന്നും അമിതാഭ് ബച്ചൻ എഴുതുന്നു.