നടൻ ടിനി ടോം തനിക്ക് കുട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്നു
മിമിക്രി വേദികളിലൂടെ സിനിമയില്‍ എത്തിയ ആളാണ് ടിനി ടോം. ഇന്നും പങ്കെടുക്കുന്ന വേദികളിലെല്ലാം ചിരി പടര്‍ത്തുന്ന ഒരാള്‍. സിനിമാ മേഖലയില്‍ മികച്ച സൗഹൃദങ്ങളുള്ള ആളുമാണ് ടിനി ടോം. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. പുതിയ അഭിമുഖത്തില്‍ പുരുഷന്മാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ടിനി ഈ അനുഭവവും പറയുന്നത്. പുരുഷന്മാര്‍ ഇക്കാലത്ത് നേരിടുന്ന വലിയ വെല്ലുവിളി ട്രാപ്പ് ആണെന്നാണ് ടിനി പറയുന്നത്. ആര്‍ക്കും ആരെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിക്കാവുന്ന കാലമാണ് ഇതെന്ന് പറയുന്ന ടിനിയോട് താങ്കളെക്കുറിച്ച് അത്തരത്തിലുള്ള ഒരു പരാതിയും കേട്ടിട്ടില്ലെന്ന് അഭിമുഖകാരി പറയുന്നു. ഇതിന് മറുപടിയായാണ് ടിനി തനിക്ക് ഉണ്ടായ ദുരനുഭവത്തക്കുറിച്ച് പറയുന്നത്.
ടിനി ടോം പറയുന്നു
“ഞാന്‍ വിക്റ്റിം ആയിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത് എന്നെ ഇതുപോലെ ഒരാള്‍.. ഞാന്‍ പുറത്തൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ആ ഫീല്‍ എന്താണെന്നുള്ളത് എനിക്ക് അറിയാന്‍ പറ്റും. സ്ത്രീകളെ മിസ്യൂസ് ചെയ്യാന്‍ ഒരാള്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഫീല്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാന്‍ ഒരു അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ നല്ല വണ്ണമായിരുന്നു. നടന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഒരുത്തന്‍ വന്ന് എന്നെ ഉമ്മ വെക്കാനൊക്കെ നോക്കി. ഞാന്‍ അപ്പോള്‍ വിറയ്ക്കുകയായിരുന്നു. വീട്ടില്‍ പറയാന്‍ പറ്റുമോ, ഇത് എന്താണ് സംഭവമെന്ന് എനിക്ക് അറിയില്ല. ആ ഭയം ഇപ്പോഴും കിടപ്പുണ്ട്”, ടിനി ടോം പറയുന്നുണ്ട്. അത്തരം അനുഭവങ്ങള്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
“ഇങ്ങനത്തെ ടീമുകള്‍ വരും എന്‍റെയടുത്ത്. ഞാന്‍ കോട്ടയം നസീറിന്‍റെ ഡിസ്കവറി എന്ന ട്രൂപ്പില്‍ പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുന്ന സമയം. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് രാത്രി ബസ് ഇല്ല. പന്ത്രണ്ട്- ഒരു മണിക്ക് വന്ന് കിടന്നാല്‍ വെളുപ്പിന് 5 മണിക്ക് ഒരു ട്രെയിന്‍ ആണ് ഉള്ളത്. റെയില്‍വേ സ്റ്റേഷനില്‍ കാല് നീട്ടി കിടക്കുമ്പോള്‍ ഒരുത്തന്‍ വന്ന് കാലില്‍ ഇങ്ങനെ ചൊറിഞ്ഞു. ആ പഴയ ട്രോമ എനിക്ക് വന്നു. നെഞ്ചത്തിട്ട് ഒരു ഒറ്റ ചവിട്ട് കൊടുത്തു. അയാള്‍ തെറിച്ച് പോയിട്ട് ഒന്നും പറയാതെ എണീറ്റ് പോയി”, ടിനി ടോം പറയുന്നു. സിനിമാ തിയറ്ററുകളില്‍ വച്ചും അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിയോ പ്രൈം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യങ്ങള്‍ പറയുന്നത്.



