
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. നീണ്ട കാലത്തിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പാണ് ഇക്കുറി ജനറൽ ബോഡി യോഗത്തെ ശ്രദ്ധേയമാക്കുന്നത്. അമ്മ പ്രസിഡൻ്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ അമ്മ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ച ആശ ശരത്തും ശ്വേതാ മേനോനുമെതിരെ മണിയൻപിള്ള രാജവും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരും മത്സരിക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും. അതേസമയം അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ വോട്ട് തേടി കൊണ്ട് നടൻ സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ വിമർശനവുമായി മണിയൻ പിള്ളരാജുവും ഷമ്മി തിലകനും രംഗത്ത് എത്തി.
എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്നുണ്ട്.
സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഈ വിഷയം ജനറൽബോഡിയിൽ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിൻ്റെ നിയന്ത്രണത്തിലാണ്. മുൻ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുൻപ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമർശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികൾ അടക്കം അംഗങ്ങളിൽ പലരും പിന്തുണ അറിയിച്ചു.
സിദ്ധീഖിൻ്റെ പോസ്റ്റ് തെരഞ്ഞെടുപ്പിൻ്റെ വാശിപ്പുറത്തുള്ള ഒന്നായി മാത്രം കണ്ടാൽ മതി. സിദ്ദീഖ് വ്യക്തിപരമായി ഇട്ട പോസ്റ്റാണ് അത്. അല്ലാതെ സംഘടനാപരമായി ഒന്നല്ല.
രണ്ട് ദിവസം മുൻപാണ് നടൻ സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ധീഖിട്ട് ഫേസ്ബുക്ക് പോസ്റ്റിൻറെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്.
''ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...''