
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ടൊവിനൊ തോമസിന്റെ ജന്മദിനമാണ് ഇന്ന്. ടൊവിനൊയുടെ ജന്മദിനത്തില്‍ മനോഹരമായ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു. 'അദൃശ്യ ജാലകങ്ങള്‍' എന്ന തന്റെ ചിത്രത്തിന്റെ അനുഭവമാണ് ഡോ. ബിജു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനായി ടൊവിനൊ 15 കിലോ ശരീര ഭാരം കുറച്ചെന്ന് ഡോ ബിജു പറയുന്ന കുറിപ്പിനൊപ്പം പങ്കുവെച്ച ഫോട്ടോയിലെ ആളെ മനസിലാകുന്നേയില്ല എന്നാണ് താരത്തിന്റെ മേയ്‍ക്കോവറിനെ അഭിനന്ദിച്ച് ആരാധകരുടെ പ്രതികരണം.
ഡോ. ബിജുവിന്റെ കുറിപ്പ്
പ്രിയപ്പെട്ട ടൊവിനോയ്ക്ക് ജന്മദിനാശംസകള്‍. നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടെ ഒരു ഗംഭീര വർഷം ആകട്ടെ . 'അദൃശ്യ ജാലക'ങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നൽകിയ അർപ്പണതയ്ക്ക് ഏറെ നന്ദി. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത് .
എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ് . ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ . അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടൊവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ. 'അദൃശ്യ ജാലക'ങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളിൽ രാത്രി മാത്രം ആയിരുന്നു . സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത് .എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് 'അദൃശ്യ ജാലക'ത്തിൽ കാണാവുന്നത്. സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം. ലോകസിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം. നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങൾ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ്. നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ്. ജന്മദിനാശംസകൾ പ്രിയ ടോവിനോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ