'തിയറ്ററുകളില്‍ റിവ്യൂ വിലക്ക് എന്നത് വ്യാജം'; 'ക്രിസ്റ്റഫറി'നെ തകര്‍ക്കാന്‍ ശ്രമമെന്ന് ബി ഉണ്ണികൃഷ്ണന്‍

By Web TeamFirst Published Feb 7, 2023, 6:07 PM IST
Highlights

മമ്മൂട്ടി നായകനാവുന്ന ചിത്രം 9 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്

പുതുതായി തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളുടെ ഓണ്‍ലൈന്‍ നെഗറ്റീവ് റിവ്യൂകളും അത്തരത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങളും സിനിമാ മേഖലയില്‍ അടുത്ത കാലത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. അഭിപ്രായ സ്വാതന്ത്ര്യം, നെഗറ്റീവ് റിവ്യൂകള്‍ ചലച്ചിത്ര മേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്നിങ്ങനെ രണ്ട് തലത്തിലാണ് ഈ ചര്‍ച്ചകള്‍. അതിനിടെ ഈയാഴ്ച മുതല്‌‍ തിയറ്ററുകളില്‍ വന്ന് ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം നടന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന വാരമാണ് ഇത്. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്നും താന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത ഉണ്ണികൃഷ്ണന്‍റെ ചിത്രം അടങ്ങിയതാണ്.

"തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്കെ തുടങ്ങി ഔദ്യോ​ഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫര്‍ ഇറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണ്". തങ്ങളെ 'സഹായിക്കുക'യാണ് ഈ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ന് ബി ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ALSO READ : 'മണ്‍ഡേ ടെസ്റ്റ്' മറികടക്കാന്‍ നിര്‍മ്മാതാക്കളുടെ തന്ത്രം; പഠാന്‍റെ ടിക്കറ്റ് റേറ്റ് കുറച്ചു

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുക. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടാഗ് ലൈന്‍ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ്. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

click me!