ഇത്തവണ ഐഎഫ്എഫ്‍കെ തിരുവനന്തപുരത്തിന് പുറമേ നാല് മേഖലകളിലായി നടത്താനാണ് തീരുമാനം. എന്നാൽ ഈ നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
തിരുവനന്തപുരം: ഐഎഫ്എഫ്‍കെ വേദി മാറ്റില്ലെന്ന് ബീനാ പോൾ. അന്താരാഷ്ട്ര മാനദണ്ധ പ്രകാരം വേദിമാറ്റം സാധ്യമല്ലെന്നും കൊവിഡ് സാഹചര്യത്തിൽ ഇപ്പോഴത്തേത് താൽക്കാലിക ക്രമീകരണമാണെന്നും ബീനാ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തവണ ഐഎഫ്എഫ്‍കെ തിരുവനന്തപുരത്തിന് പുറമേ നാല് മേഖലകളിലായി നടത്താനാണ് തീരുമാനം. എന്നാൽ ഈ നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥനും വേദി മാറ്റത്തിനെതിരെ പ്രതിഷേധമുയർത്തി.
എന്നാൽ വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. നാല് മേഖലകളിലായി മേള നടത്തുന്നത് താത്കാലികമാണ്. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഈ സാഹചര്യത്തിൽ ഇത്തരമൊരു നിയന്ത്രണം എടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.