
ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് ആണ് ബെറ്റര്‍ കോള്‍ സോള്‍ (Better Call Saul). ഇപ്പോഴിതാ സിരീസിന്‍റെ അവസാന സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആറാമത്തേതും അവസാനത്തേതുമായ സീസണിന്റെ ആദ്യ രണ്ട് എപ്പിസോഡുകളാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വൈന്‍ ആന്‍ഡ് റോസസ് എന്നാണ് ആദ്യ എപ്പിസോഡിന്റെ ടൈറ്റില്‍. കാരറ്റ് ആന്‍ഡ് സ്റ്റിക്ക് എന്നാണ് രണ്ടാം എപ്പിസോഡിന്‍റെ പേര്. എഎംസിയിലും എഎംസി പ്ലസിലുമായി യുഎസില്‍ ഇന്നലെ പ്രീമിയര്‍ ചെയ്യപ്പെട്ട സീസണ്‍ നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് ഇന്ത്യയിലും സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ എപ്പിസോഡുകള്‍ ഇന്ത്യയില്‍ കാണാനാവും.
വെബ് സിരീസുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിട്ടുള്ള സിരീസുകളില്‍ ഒന്നായ ബ്രേക്കിംഗ് ബാഡിന്‍റെ പ്രീക്വല്‍ ആയി 2015ലാണ് ബെറ്റര്‍ കോള്‍ സോളിന്‍റെ ആദ്യ സീസണ്‍ പുറത്തെത്തിയത്. ബ്രേക്കിംഗ് ബാഡില്‍ ബോബ് ഓഡെന്‍കേര്‍ക്ക് അവതരിപ്പിച്ച ജിമ്മി മക്ഗില്‍ (സോള്‍ ഗുഡ്‍മാന്‍) എന്ന വക്കീല്‍ കഥാപാത്രത്തിന്‍റെ സ്‍പിന്‍- ഓഫ് ആണ് ബെറ്റര്‍ കോള്‍ സോള്‍. ബ്രേക്കിംഗ് ബാഡിന്‍റെ ഒറിജിനല്‍ നെറ്റ്‍വര്‍ക്ക് ആയ എഎംസിയില്‍ തന്നെയാണ് ബെറ്റര്‍ കോള്‍ സോളും ആദ്യം പ്രീമിയര്‍ ചെയ്യപ്പെട്ടത്. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും ആരാധകരെയും നേടി. 2015ല്‍ തുടങ്ങി 2016, 2017, 2018, 2020 വര്‍ഷങ്ങളിലാണ് ആദ്യ അഞ്ച് സീസണുകള്‍ പുറത്തെത്തിയത്.
ബ്രേക്കിംഗ് ബാഡിലെ പ്രധാന കഥാപാത്രങ്ങളായ ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റും ആരോണ്‍ പോള്‍ അവതരിപ്പിച്ച ജെസ്സി പിങ്ക്മാനും ബെറ്റര്‍ കോള്‍ സോള്‍ ഫൈനല്‍ സീസണില്‍ അതിഥിവേഷങ്ങളില്‍ എത്തുമെന്ന വിവരം കഴിഞ്ഞ വാരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമാക്കിയിരുന്നു. ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ ആരാധകരെ സംബന്ധിച്ച് ആവേശം ഉച്ചസ്ഥായിയില്‍ ആക്കുന്ന പ്രഖ്യാപനമായിരുന്നു അത്.
'മോശം തിരക്കഥയും അവതരണവും'; ബീസ്റ്റിനെക്കുറിച്ച് വിജയ്‍യുടെ പിതാവ്
കോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് (Vijay) നായകനായ ബീസ്റ്റ് (Beast). മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രം എന്നതിനൊപ്പം ഡോക്ടറിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്‍റെ തൊട്ടുപിറ്റേന്ന് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വിമര്‍ശന സ്വരത്തില്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ (SA Chandrasekhar) പറഞ്ഞ അഭിപ്രായവും വൈറല്‍ ആയിരിക്കുകയാണ്.
ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമര്‍ശിച്ചത്. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു- "വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക", ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
താരം എത്തി എന്നതുകൊണ്ട് സംവിധായകര്‍ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ സുഗമമായിത്തന്നെ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല", എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ