
തനിക്ക് നേരിട്ട സംഭവത്തിൽ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നെന്ന് ഭാവന. താൻ തെറ്റ് ചെയ്യാത്തിടത്തോളം കാലം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് താൻ വിശ്വസിക്കുന്നെന്നും, ഏറ്റവും കൂടുതൽ കടപ്പാട് തന്നോട് തന്നെയാണെന്നും ഭാവന പറയുന്നു. സംഭവത്തിന് ശേഷം ചാനലുകളൊന്നം കാണാറില്ലെന്നും എല്ലാ ബഹളത്തിൽ നിന്നും താൻ മാറി നിന്നെനും പറഞ്ഞ ഭാവന ഒരു തീരുമാനമെടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും, ഉണ്ടാകില്ലെന്ന് താൻ ചിന്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
"എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി, അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസിക സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്. ഭാവന പറയുന്നു.
"ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ അവർക്ക് പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാൻ കഴിയില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്. ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ എന്നെ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല." ഭാവന കൂട്ടിച്ചേർത്തു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.
അതേസമയം ഭാവന നായികയാവുന്ന ഏറ്റവും പുതിയ ചിത്രം അനോമി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ റിയാസ് മാരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമായാണ് അനോമി എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ