'3.14 കോടി രൂപ തട്ടിയെടുത്തു'; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

By Web TeamFirst Published Jul 18, 2022, 6:51 AM IST
Highlights

തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

പാലക്കാട്: സിനിമ താരങ്ങളായ ബാബു രാജിനും (Actor Baburaj) ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിനിമ നിർമ്മാണവുമായി വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരികെ നൽകിയില്ല എന്നാണ് പരാതി.

2018 ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി മൂന്ന് കോടി 14 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. 2017 മുതൽ  ബാങ്ക് വഴിയാണ് പണം കൈമാറിയത്. ആദ്യം 30 ലക്ഷം നൽകി. പിന്നാലെ ഘട്ടംഘട്ടമായി ബാക്കി തുക. സിനിമ റിലീസായ ശേഷം നൽകിയ പണവും ലാഭ വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലാഭമോ, മുടക്കുമുതലോ തിരികെ നൽകിയില്ലെന്നാണ് ആരോപണം. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം എസ്പി ഓഫീസ് പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.

ഒറ്റപ്പാലത്തെ ഒരു ബാങ്ക് ശാഖാ വഴി ഇടപാടുകൾ നടത്തിയത് കൊണ്ടാണ് കേസ് ഒറ്റപ്പാലം കോടിയിലേക്ക് എത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ എല്ലാം കള്ളപ്പരാതിയാണെന്ന് ബാബു രാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഭാര്യ വാണി വിശ്വനാഥിന് ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബാബു രാജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ​​ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജ് ഈ സിനിമയിലെത്തുന്നത്.

ബാബുരാജിന്‍റെ പ്രതികരണം

ഡിനു തോമസ് സംവിധാനം  ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ൽ പുറത്തിറക്കിയ കൂദാശ സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം, ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൌണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു. ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമ്മാതാക്കള്‍ക്ക് അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമ്മാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ ഫ്ലെക്സ് ബോര്‍ഡ് വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു. എന്നാൽ അത് നടന്നില്ല. പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്‍പി ഓഫീസിൽ പരാതി നൽകി. എല്ലാ രേഖകളും കൊടുത്തു. പലവട്ടം വിളിച്ചിട്ടും നിര്‍മ്മാതാക്കള്‍ പൊലീസ് സ്റ്റേഷനിൽ വന്നില്ല. 

click me!