
സലിം കുമാറിനെ പരോക്ഷമായും രൂക്ഷമായ ഭാഷയിലും വിമര്‍ശിച്ച വിനായകന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരണവുമായി സലിം കുമാറിന്‍റെ മകനും നടനുമായ ചന്തു സലിംകുമാര്‍. "കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചുപോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടിവരുന്നവന്മാര്‍ പൊതുവേദിയില്‍ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്", എന്ന് തുടങ്ങുന്നതായിരുന്നു വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വിവാദമായതോടെ വിനായകന്‍ ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഒരു സിനിമാഗ്രൂപ്പില്‍ ഒരാള്‍ ഈ പോസ്റ്റ് പങ്കുവച്ചപ്പോള്‍ അതിന് കമന്‍റ് ആയാണ് ചന്തു പ്രതികരണവുമായി എത്തിയത്.
"വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്ന് പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ. നിന്‍റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടുള്ളൂ. അതാണെടാ അയാളുടെ ക്വാളിറ്റിയെന്ന്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണം. അയാള്‍ക്ക് ആര്, എന്തെന്ന് പോലും മനസിലാകുന്നില്ല", ചന്ദു സലിംകുമാര്‍ വിനായകെക്കുറിച്ച് കുറിച്ചു.
സലിം കുമാറിനെക്കുറിച്ച് ചന്തു ഇങ്ങനെ തുടരുന്നു- "അയാള്‍ ഇതുവരെ പോയിട്ടുള്ള പരിപാടികള്‍ എല്ലാം ഒന്നുകില്‍ ബോധവത്‍കരണ ക്ലാസുകള്‍, അല്ലെങ്കില്‍ സാമൂഹിക സമ്മേളനങ്ങള്‍. അവിടെയെല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന് എന്നെപ്പോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവെക്കൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്‍റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞു മനസിലാക്കാനും പറ്റുകയുള്ളൂ. ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്‍റ് അടിച്ചാല്‍ കുഴപ്പമില്ല, ഭാഷ ഇച്ചിരി മോശം ആണെന്നല്ലേ ഉള്ളൂ. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ", ചന്തു സലിംകുമാര്‍ കുറിച്ചു. ചന്തുവിന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ