
തിയറ്റർ റൺ അവസാനിപ്പിച്ച് മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ഒടിടിയിൽ എത്തി കഴിഞ്ഞു. ഇന്ന് അർദ്ധരാത്രി മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ്. ഇതിന് പിന്നാലെ നിരവധി പേരാണ് വാലിബനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയത്. തിയറ്ററിൽ വന്നപ്പോൾ കേട്ട ലാഗ് കമന്റുകൾ തന്നെയാണ് ചിത്രത്തിന് ഒടിടി റിലീസിന് കിട്ടിയതെങ്കിലും ക്ലൈമാക്സിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.
'മലൈക്കോട്ടൈ വാലിബന്റെ' അവസാന ഭാഗത്തെ അഞ്ച് മിനിറ്റാണ് ഓരോ സിനിമാസ്വാദകരെയും ആകർക്ഷിച്ചിരിക്കുന്ന ഘടകം. ക്ലൈമാക്സ് രണ്ടാം ഭാഗത്തിലേക്കുള്ള ചുവടുവയ്പ്പാണ്. രണ്ടാം ഭഗത്തിൽ വാലിബനും അച്ഛനും തമ്മിലുള്ള പോരാട്ടമാകും പറയുക എന്നത് വ്യക്തമാണ്. അതായത് ഡബിൾ റോളിൽ ആകും മോഹൻലാൽ രണ്ടാം ഭാഗത്തിൽ എത്തുക. പീക്ക് ലെവലായാണ് ക്ലൈമാക്സ് ഓരുക്കിയിരിക്കുന്നതെന്നും ഒരു പക്ഷേ രണ്ടാം ഭാഗം ഒന്നാം ഭാഗത്തിന്റെ ക്ഷീണം തീർക്കുമെന്നുമാണ് പ്രേക്ഷകർ ഒന്നാകെ പറയുന്നത്.
ക്ലൈമാക്സിന് ഒപ്പം തന്നെ സിനിമയുടെ ചില സീനുകളും ഷോട്ടുകളും മോഹൻലാലിന്റെ പ്രകടനത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ബിജിഎം കലക്കിയെന്നും ഇവർ പറയുന്നുണ്ട്. ഏറ്റവും ഒടുവിൽ വരുന്ന മോഹൻലാൽ പാടിയ റാപ്പ് ഗാനത്തിനും വൻ കയ്യടി ലഭിക്കുന്നുണ്ട്. ഇത്രയും ഭാഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം. റിലീസിന് മുൻപ് വൻ ഹൈപ്പ് ലഭിച്ച ചിത്രത്തിന് പക്ഷേ തിയറ്ററിലും ബോക്സ് ഓഫീസിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.വാലിബനില്‍ മോഹന്‍ലാല്‍ ഡബിള്‍ റോള്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതുപക്ഷേ രണ്ടാം ഭാഗത്തിലാണ് കാണാന്‍ സാധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..