
തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഭാഷാ സിനിമകളിൽ തന്റെ ദൃശ്യമികവിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് എസ് ശരവണൻ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ നിരവധി പ്രമുഖ സംവിധായകരോടും മുൻനിര താരങ്ങളോടുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഥയുടെ വികാരവും ഭാവവും ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ശക്തമായി എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ക്യാമറാ വർക്ക് ശ്രദ്ധേയമാണ്. പ്രകാശ-നിഴൽ വിന്യാസം, മനോഹരമായ ഫ്രെയ്മിംഗ്, ആക്ഷൻ രംഗങ്ങളിലെ ചലനാത്മക ക്യാമറ ഉപയോഗം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകൾ. വിജയ് നായകനായി എത്തി 150 ദിവസം തിയറ്ററുകളിൽ നിറഞ്ഞുനിന്ന് ബോക്സ് ഓഫീസ് ഹിറ്റായി മാറിയ മധുരേ, പൂവേ ഉനക്കാഗ, സൂര്യവംശം, പ്രിയമാന തോഴി, സംഗമം തുടങ്ങി നിരവധി തമിഴ്, തെലുങ്ക്, സിംഹള ഭാഷാ ചിത്രങ്ങള്‍ക്കും മലയാള ചിത്രങ്ങളായ അലി ഭായ്, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രധാന വേഷങ്ങളിലെത്തിയ ഷാജി കൈലാസ് ചിത്രം 'ദി കിംഗ് ആൻഡ് ദ കമ്മീഷണർ' എന്നീ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചു. വീണ്ടും ഷാജി കൈലാസിനൊപ്പം 'വരവി'ലൂടെ മലയാള ചിത്രത്തിലേക്ക് എത്തുകയാണ് എസ്. ശരവണൻ.
വാണിജ്യ സിനിമകളായാലും കഥാപ്രാധാന്യമുള്ള ചിത്രങ്ങളായാലും ഓരോ സിനിമയുടെയും ദൃശ്യശൈലിയെ കഥയ്ക്കനുസരിച്ച് രൂപപ്പെടുത്തുന്ന കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സാങ്കേതിക മികവും അനുഭവസമ്പത്തും ഒരുപോലെ സമന്വയിപ്പിക്കുന്ന എസ് ശരവണൻ ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ ഛായാഗ്രാഹകരിൽ ഒരാളായി തുടരുന്നു. ജോജു ജോർജ് നായകനായ 'വരവി'ന്റെ ദൃശ്യഭംഗിക്കും ആക്ഷൻ രംഗങ്ങളുടെ തീവ്രതയ്ക്കും അദ്ദേഹത്തിന്റെ ക്യാമറാ വർക്ക് നിർണായക പങ്ക് വഹിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ഹൈറേഞ്ച് മേഖലയുടെ ദൃശ്യചാരുത ഒട്ടും ചോരാതെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് നൽകുമെന്ന് കരുതാം. പിആർഒ- മഞ്ജു ഗോപിനാഥ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ