
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശവും ഇതോടെ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഇപ്പോള്‍ സാധാരണമാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പുതിയ തര്‍ക്കം ഒമര്‍ ലുലുവും മനീഷയും തമ്മിലാണ്. ബിഗ് ബോസ് വീട്ടില്‍ താനിനി ജോലികളൊന്നും ചെയ്യുന്നില്ലെന്ന് ഒമര്‍ ലുലു പറഞ്ഞതിനെ മനീഷ എതിര്‍ക്കുകയായിരുന്നു. ആ സമയം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന മനീഷ ഇക്കാര്യത്തില്‍ പൊടുന്നനെ പ്രതികരിക്കുകയായിരുന്നു. ജോലി ചെയ്യാത്തവര്‍ക്ക് ഭക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം.
വീക്കിലി ടാസ്കിലെയും കഴിഞ്ഞ വാരത്തിലെ മൊത്തത്തിലുള്ള പ്രകടനവും വച്ച് മറ്റു മത്സരാര്‍ഥികള്‍ ഇക്കുറി ജയിയിലേക്ക് അയച്ചത് ഒമറിനെയും നാദിറയെയും ആയിരുന്നു. ആദ്യം പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഒമര്‍ ലുലുവിന് ഇതില്‍ പ്രശ്നമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒമര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഹൗസിലെ ദിനേനയുള്ള ജോലികളും ടാസ്കുകളുമൊക്കെ താന്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതൊന്നും ചെയ്യുന്നില്ലെന്ന മട്ടില്‍ ജയിലിലേക്ക് അയക്കപ്പെട്ട സ്ഥിതിക്ക് ഇനി ജോലികളൊന്നും താന്‍ ചെയ്യുന്നില്ല എന്നായിരുന്നു ഒമര്‍ പറഞ്ഞ പോയിന്‍റ്.
ബിഗ് ബോസ് പറയുന്ന ജോലികളൊന്നും ചെയ്യാതെ ഇവിടെ തുടരുന്നതിന്‍റെ സാധുത ഒമര്‍ ആദ്യം അന്വേഷിച്ചത് അഖിലിനോടും ഷിജുവിനോടുമായിരുന്നു. ജോലി ചെയ്യാതിരിക്കുന്നു എന്നതുകൊണ്ട് ബിഗ് ബോസ് പുറത്താക്കുകയില്ലെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. പിന്നാലെയാണ് കിച്ചണ്‍ ഏരിയക്ക് സമീപം നിന്ന് ഒമര്‍ തന്‍റെ തീരുമാനം അറിയിച്ചത്. അപ്പോള്‍ത്തന്നെ മനീഷയുടെ പ്രതികരണവും വന്നു. ജോലി ചെയ്യാതിരുന്നാല്‍ ഭക്ഷണം ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം. ഇവിടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ തന്‍റെ റേഷനും ഉണ്ടെന്ന് ഒമര്‍ പറഞ്ഞു. എന്നാല്‍ റേഷന്‍ ഇരിക്കുന്നു എന്നതുകൊണ്ട് കാര്യമില്ലെന്നും അത് ഭക്ഷണമാക്കാന്‍ പണിയെടുക്കണമെന്നും മനീഷ പറഞ്ഞു. തുടര്‍ന്ന് ജോലികളൊക്കെ ചെയ്തിട്ടും തന്നെ ജയിലിലേക്ക് അയച്ചതിനുള്ള അനിഷ്ടം ഒമര്‍ പറയാതെ പറഞ്ഞു.
താന്‍ ജോലികളിലും ടാസ്കുകളിലുമൊക്കെ ആക്റ്റീവ് ആയിരുന്നു. കിച്ചണ്‍ ടീമില്‍ ചേരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ അടുക്കളയില്‍ ആള് കൂടി, പണി മുന്നോട്ട് നീങ്ങുന്നില്ല. ഇനിയും കിച്ചണില്‍ പണിയെടുക്കാന്‍ താന്‍ തയ്യാറാണ്. അധികം കാര്യങ്ങളൊന്നും അറിയില്ല. പക്ഷേ താന്‍ സഹായിക്കാം. പിന്നീട് ഒമര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തരുത്, ഒമര്‍ ലുലു പറഞ്ഞു. അങ്ങനെ ആരും കുറ്റപ്പെടുത്തില്ലെന്ന് അഖിലും മനീഷയും ഒമറിനോട് പറഞ്ഞതോടെ അവിടുത്തെ ചര്‍ച്ച അവസാനിച്ചു. പണിയെടുക്കാതിരിക്കുന്നത് ഒമറിനെ നോമിനേറ്റ് ചെയ്യാത്ത മത്സരാര്‍ഥികള്‍ക്കുകൂടി ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പിന്നീട് റിനോഷ് പറഞ്ഞ പോയിന്‍റ് മുഖവിലയ്ക്കെടുക്കുന്ന ഒമറിനെയും പ്രേക്ഷകര്‍ കണ്ടു. റിനോഷ് പറഞ്ഞത് ശരിയാണെന്നും താന്‍ ജോലികള്‍ ചെയ്യുമെന്നും ഒമര്‍ തന്‍റെ നിലപാട് തിരുത്തി.
ALSO READ : തിയറ്ററില്‍ കണ്ടതല്ല ഒടിടിയിലെ 'വിടുതലൈ'; 16 മിനിറ്റ് അധികമുള്ള ഡയറക്ടേഴ്സ് കട്ട്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ