'മരക്കാറിനെയും കാവലിനെയും തകര്‍ക്കാന്‍ ആസൂത്രിത ശ്രമം'; സാംസ്‍കാരിക നായകര്‍ മിണ്ടിയില്ലെന്ന് സന്ദീപ് വാര്യര്‍

By Web TeamFirst Published Dec 7, 2021, 10:19 PM IST
Highlights

മരക്കാറിനെതിരെ ഡീഗ്രേഡിംഗ് ഉണ്ടായതായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ആരോപിച്ചിരുന്നു

അടുത്തിടെ തിയറ്ററുകളിലെത്തിയ മോഹന്‍ലാലിന്‍റെ 'മരക്കാറി'നും (Marakkar) സുരേഷ് ഗോപിയുടെ 'കാവലി'നുമെതിരെ (Kaaval) ആസൂത്രിത നീക്കങ്ങള്‍ നടന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ (Sandeep Varier). തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ച സിനിമകളെ തകര്‍ക്കാനുണ്ടായ ശ്രമമുണ്ടായപ്പോഴും കേരളത്തിലെ സാംസ്‍കാരിക നായകരോ മുഖ്യമന്ത്രിയോ പ്രതികരിച്ചില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

സന്ദീപ് വാര്യരുടെ കുറിപ്പ്

കുഞ്ഞാലിമരക്കാരും കാവലും കണ്ടു. കുറേക്കാലത്തിനു ശേഷം കൊവിഡ് മഹാമാരിയുടെ ആശങ്കകൾ മറികടന്നു പ്രേക്ഷകരെ തീയറ്ററിലെത്തിക്കാൻ മോഹൻലാലിനും സുരേഷ് ഗോപിക്കും സാധിച്ചു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം. സിനിമ എന്ന നിലയിൽ കാവലും കുഞ്ഞാലി മരക്കാരും നല്ല ദൃശ്യാനുഭവമാണ് നൽകിയത് . കാവൽ സുരേഷ് ഗോപിയുടെ ചടുലമായ സംഭാഷണ ശൈലി കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീരമായി. സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ മടങ്ങിവരവ് മലയാള സിനിമാ പ്രേക്ഷകർ എത്ര ആഗ്രഹിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് കാവൽ നേടിയ വിജയം. കുഞ്ഞാലി മരക്കാർ എന്ന ഇതിഹാസ പുരുഷനെ  മോഹൻലാലും പ്രിയദർശനും ചേർന്ന് ഒരിക്കൽക്കൂടി പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നപ്പോൾ സിനിമ സാങ്കേതികത്തികവ്  കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളിക്ക് അഭിമാനിക്കാവുന്ന സിനിമയായി മാറി. മലയാളത്തിലും ഇത്ര വലിയ പ്രോജക്ടുകൾ സാധ്യമാണ് എന്ന് ബോധ്യപ്പെട്ടു. ഈ സിനിമയ്ക്കു പിറകിൽ പ്രിയദർശൻ എന്ന സംവിധായകൻ എടുത്ത പ്രയത്‌നം അത്ര വലുതാണ്, ആദരിക്കപ്പെടേണ്ടതും. 
എന്നാൽ രണ്ടു സിനിമകളെയും ഇകഴ്ത്തി കാണിക്കാൻ ചിലർ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും. 

കുഞ്ഞാലിമരക്കാരും കാവലും തിയറ്ററിൽ എത്തി ആദ്യ ഷോ പിന്നിടും മുൻപ് തന്നെ സിനിമയെ തകർക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നു. ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലയ്ക്കാവണം. അല്ലാത്ത പരിശ്രമങ്ങൾ അപലപിക്കപ്പെടണം. വസ്തുതാപരമായ സിനിമാ വിമര്‍ശനങ്ങളാവാം. എന്നാൽ നല്ല സിനിമകളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എതിർക്കപ്പെടണം. കേരളത്തിലെ so called സാംസ്‍കാരിക നായകരൊന്നും തന്നെ മോഹൻലാലിന്‍റെയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. എല്ലാത്തിലും അഭിപ്രായമുള്ള നമ്മുടെ മുഖ്യമന്ത്രി പോലും മൗനത്തിലാണ്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനോപാധിയാണ് സിനിമ. നല്ല സിനിമകൾ വീണ്ടും വരട്ടെ. തിയറ്ററുകളിൽ പ്രേക്ഷകരെ തിരികെയെത്തിച്ച പ്രിയ സുഹൃത്ത് ജോബിക്കും പ്രിയപ്പെട്ട പ്രിയദർശൻ സാറിനും സുരേഷേട്ടനും ലാലേട്ടനും അഭിനന്ദനങ്ങൾ.

click me!