പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല; വാർത്തകൾ നിഷേധിച്ച് മകൾ റീത്ത

By Web TeamFirst Published Apr 25, 2022, 9:31 AM IST
Highlights

ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സർക്കാരിനും വീട് വിട്ട് നൽകില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല. 

തിരുവനന്തപുരം : പ്രേംനസീറിന്‍റെ ചിറയൻകീഴ് വീട്(Prem Nazir House) കുടുംബം വിൽക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് മകൾ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നൽകാൻ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത അറിയിച്ചു.

റീത്തയുടെ വാക്കുകൾ

ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സ്കൂളിനൊക്കെ ഞങ്ങൾ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതും ഞങ്ങൾ നിർത്തി. ആർക്കും കൊടുക്കുന്നില്ല ഞങ്ങൾ ഇടയ്ക്ക് പോയി ക്ലീൻ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാൾ വന്നിരുന്നു. അവർക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോ​ഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാൻ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്. മകൾ രേഷ്മയുടെ പേരിലാണ് ഇപ്പോൾ വീട്. വീട് വിൽക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി. രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവർ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോ​ഗിക്കും. ആ വീട് കെട്ടിത്തീർന്നപ്പോഴാണ് ഞാൻ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സർക്കാരിനും വീട് വിട്ട് നൽകില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല. 

പ്രേംനസീറിൻറെ ചിറയിൻകീഴിലെ വീട് വിൽക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ നേരത്തെ രം​ഗത്തെത്തിയിരുന്നു. നിത്യഹരിത നായകൻറെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആവശ്യം. വീട് അവകാശമായി കിട്ടിയ പ്രേം നസീറിൻറെ ചെറുമകളാണ് ചിറയിൻകീഴിലെ ലൈല കോട്ടേജ് വിൽക്കാനൊരുങ്ങുന്നതെന്ന തരത്തിലായിരുന്നു വാർത്തകൾ.

1956 നസീർ മകൾ ലൈലയുടെ പേരിൽ പണികഴിപ്പിച്ചതാണീ വീട്. പ്രംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയ്ക്കാണ് വീട് അവകാശമായി കിട്ടിയത്.50 സെന്‍റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം അമേരിക്കയിലുള്ള അവര്‍ വില്‍ക്കാൻ ഒരുങ്ങുകയാണ്.

ചിറയിൻകീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണീ വീട്. ഇരുനിലയിൽ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നിൽക്കുന്ന വീടിനും വസ്തുവിനും കോടികൾ വിലവരും. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി. വീട് സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല. ഇപ്പോള്‍ വില്‍ക്കാൻ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് വിലയ്ക്ക് വാങ്ങി സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിറയികീഴ് എംഎല്‍എ വി ശശി വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ നിവേദനവും നല്‍കിയിരുന്നു.

click me!