
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി. സെൻസർ നടപടികൾക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സെൻസർ നടപടികൾ പൂർത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കൾക്ക് വേണ്ടി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി.
നീത പിള്ളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന 'തങ്കമണി' ദിലീപിന്‍റെ 148-ാമത് സിനിമയാണ്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: മനോജ് പിള്ള, ചിത്രസംയോജനം: ശ്യാം ശശിധരൻ, ഗാനരചന: ബി ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം