പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ ക്ഷമ ചോദിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും ജാൻമണി ദാസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം.
കൊച്ചി: ദില്ലിയിൽ സിജെപി പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ്. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. തൻ്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭീഷണി കോളുകൾ ലഭിച്ചതായും ജാൻമണി ദാസ് പറഞ്ഞു.
ജാൻമണി ദാസിൻ്റെ ഖേദപ്രകടനം
"എൻ്റെ ഒരു വീഡിയോ ഭയങ്കര പ്രശ്നമായിപ്പോയി. സത്യം പറഞ്ഞാൽ അതെനിക്ക് അറിയില്ല. ദില്ലിയിലെ ഒരു കണ്ടൻ്റ് കണ്ട്, മീഡിയ ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. രാവിലെ മുതൽ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോൾ കാര്യം മനസ്സിലായില്ല. എന്റെ കുറേ സുഹൃത്തുക്കൾ വിളിച്ച് അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ എൻ്റെ വീഡിയോ നൽകിയവരോടെല്ലാം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുറേ ഭീഷണി കോളുകൾ ലഭിച്ചു. സൗദി അറേബ്യ, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും കോളുകൾ വരുന്നു. സത്യം പറഞ്ഞാൽ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല.
വീഡിയോ വൈറലായതിനെ തുടർന്ന് ആളുകൾ എന്നോട് വളരെ ദേഷ്യത്തിലാണ്. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല.
ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്. എല്ലാവരെയും ഞാൻ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. ആരുമിത് സീരിയസായി എടുക്കരുത്. താമശയായി വിടണം".


