'അഞ്ച് ദിവസം മുന്‍പുള്ള സംസാരത്തില്‍ മരണം വിഷയമായി'; പ്രതാപ് പോത്തനെക്കുറിച്ച് ഭദ്രന്‍

By Web TeamFirst Published Jul 15, 2022, 12:52 PM IST
Highlights

ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്‍റെ അന്ത്യം

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ (Pratap Pothen) പൊടുന്നനെയുള്ള വേര്‍പാടിന്‍റെ ഞെട്ടലിലാണ് സിനിമാലോകവും സഹപ്രവര്‍ത്തകരും. ഇപ്പോഴിതാ അദ്ദേഹവുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍ (Bhadran).  ബന്ധുക്കളുമാണ് ഇരുവരും. 

ഭദ്രന്‍റെ വാക്കുകള്‍

പ്രതാപ് എനിക്ക് പ്രിയങ്കരനായിരുന്നു. എന്റെ അപ്പന്റെ ഫസ്റ്റ് കസിൻ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്നേഹവും ആ രക്ത ബന്ധവും ഒക്കെ പ്രതാപിന്റെ വാക്കുകളിൽ എന്നുമുണ്ടായിരുന്നു. അഞ്ച് ദിവസം മുൻപ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ, 
വരാൻ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും, ചില വില്ലിനെക്കുറിച്ചും ഞാൻ criminate ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങൾ വന്ന് പോയതായി ഓർക്കുന്നു. ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോൾ നമ്മൾ കാണുന്ന സംഘർഷം പ്രതാപിന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. പ്രതാപ് ചിലപ്പോൾ വിസ്‌മൃതിയിൽ ആണ്ടു പോയേക്കാം. പക്ഷേ, 'തകര' ജീവിക്കും.

ALSO READ : 'വര്‍ഷങ്ങളുടെ ആത്മബന്ധം'; പ്രതാപ് പോത്തന് ആദരാഞ്ജലിയുമായി മോഹന്‍ലാല്‍

ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്‍റെ അന്ത്യം. 69 വയസായിരുന്നു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ആരവമെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

click me!