മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ പ്രതാപ് പോത്തന്‍ ഭാഗഭാക്കായിരുന്നു

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് (Pratap Pothen) ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍ (Mohanlal). സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രിയ സുഹൃത്തിനെയും സഹപ്രവര്‍ത്തകനെയും മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വ മേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ പ്രതാപ് പോത്തന്‍ ഭാഗഭാക്കായിരുന്നു. ഫാന്‍റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു മന്ത്രവാദ പാവയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ നിശ്ചയിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. ഈ വിവരം വാര്‍ത്തയായ സമയത്ത് മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രതാപ് പോത്തന്‍ പങ്കുവച്ചിരുന്നു. 

ALSO READ : സമാന്തര സിനിമയുടെ 'ആരവം'; പ്രതാപ് പോത്തനെന്ന വേറിട്ട സഞ്ചാരി

ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസായിരുന്നു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ആരവമെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.