
ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വർഷത്തെ കാത്തിരിപ്പ് ആയിരുന്നു ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ആടുജീവിതം നോവൽ വായിച്ചത് മുതൽ തുടങ്ങിയ ആ സ്വപ്നം ഒടുവിൽ മാർച്ച് 28ന് തിയറ്ററുകളിൽ എത്തി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്ന് ഏവരും വിധിയെഴുതി. മലയാളത്തിന് ഓസ്കർ സാധ്യതയുള്ള സിനിമ കൂടിയാണിതെന്നും ഏവരും ഒറ്റ സ്വരത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓസ്കർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസി.
ആടുജീവിത്തിന് ഓസ്കർ ലഭിക്കുന്നത് സംശയമാണെന്നും കോടികളുടെ ബിസിനസ് ആണ് അതെന്നും ബ്ലെസി പറഞ്ഞു. ഓസ്കർ കിട്ടുമെന്ന് പറയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം റിലീസിന് ശേഷം റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബ്ലെസിയുടെ പ്രതികരണം.
"ആടുജീവിതത്തിന് ഓസ്കർ കിട്ടുമെന്ന് പറയുന്നത് എല്ലാവരുടെയും സന്തോഷം കൊണ്ടാണ്. ഇപ്പോഴത്തെ കാലത്ത് ഒരു ഓസ്കർ കിട്ടുക എന്ന് പറഞ്ഞാൽ വലിയൊരു പ്രോസസ് ആണ്. അതിന് വേണ്ടി ശ്രമിക്കാൻ പറ്റുമോന്ന് പോലും നമുക്ക് അറിയത്തില്ല. കാരണം ലോസ് ആഞ്ചൽസിൽ ഒരു തിയറ്ററിൽ ഇത്ര ഷോ നമ്മൾ നടത്തിയിരിക്കണം. പതിനായിരത്തിന് അടുത്തുള്ള മെമ്പേഴ്സിനെ നമ്മൾ ഇൻഫ്ലുവൻസ് ചെയ്യണം. അവരെ സിനിമ കാണിക്കണം. അവർക്ക് വലിയ പാർട്ടികൾ നടത്തണം. കോടികളുടെ വലിയൊരു ബിസിനസ് ആണത്. അതിനൊക്കെ ഉള്ളൊരു അവസ്ഥ നമ്മുടെ ഈ കൊച്ചു സിനിമയ്ക്ക്, എനിക്ക് ഉണ്ടോ എന്നത് സംശയമാണ്", എന്നാണ് ബ്ലെസി പറഞ്ഞത്.
'രോഗം അത്ര ഭീകരമല്ല, വക്കീൽ, ടീച്ചേഴ്‌സ് അടക്കമുള്ളവർക്ക് ഇത് വന്നിട്ടുണ്ട്'; താര കല്യാൺ പറയുന്നു
അതേസമയം, റിലീസ് ദിനം മുതൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ആടുജീവിതം ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 80കോടിയോളം രൂപയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ 30ഓളം കോടിയും. രണ്ട്, മൂന്ന് ദിവസത്തിൽ 100കോടി ചിത്രം തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..