
‘ജാൻ.ഇ.മാൻ', 'മഞ്ഞുമ്മൽ ബോയ്സ്' എന്നീ വൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ 'ബാലൻ ദി ബോയ്' തീയേറ്ററുകളിലെത്തി ഗംഭീര പ്രേക്ഷക നിരൂപക പ്രശംസ നേടുന്നു. ഫർസാനയും ആദിശേഷും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം അമ്മ-മകൻ ബന്ധത്തിന്റെ വൈകാരികത കാണിക്കുന്ന ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ്. തന്റെ മുൻ ചിത്രങ്ങളിലെ പോലെ തന്നെ മനുഷ്യ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിദംബരം ഇത്തവണയും ചിത്രം ഒരുക്കിയിരിക്കുന്നത്.
തന്റെ അമ്മയോടൊപ്പം ജയിൽ വാസം കഴിഞ്ഞ് പുറം ലോകത്തേക്ക് എത്തുന്ന ഒരു അഞ്ച് വയസ്സുകാരനായ കുട്ടിയും അവന്റെ അമ്മയും നടത്തുന്ന അതിജീവനമാണ് ബാലന്റെ വിഷയം. സമാധാനപരമായൊരു ജീവിതം തേടി പല നാടുകളിൽ പല പേരുകളിലായി ജീവിക്കാൻ നിർബന്ധിതരാകുന്ന അവർക്ക് പക്ഷേ പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളാൽ ഓരോ നാട്ടിൽ നിന്നും തുടർച്ചയായി പലായനം ചെയ്യേണ്ടി വരുന്നു. ഒടുവിൽ അത്തരമൊരു പലായനത്തിനിടയിൽ അവരുടെ ജീവിതം അപ്രതീക്ഷിതമായ ഒരു വേർപിരിയലിൽ എത്തിച്ചേരുകയും അവിടന്നങ്ങോട്ട് തന്റെ അമ്മയെ കണ്ടെത്താനുള്ള ആ മകന്റെ വൈകാരികമായ അന്വേഷണമാണ് ‘ബാലൻ ദി ബോയ്’ പറയുന്നത്.
മിസ്റ്ററി ഡ്രാമയ്ക്കകത്തു നിന്നുകൊണ്ട് തന്നെ അമ്മ-മകൻ ബന്ധത്തിന്റെ ആഴവും, സുരക്ഷിതത്വത്തിനായുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണവും വരച്ചുകാട്ടുന്ന സിനിമ വളരെ മികച്ച രീതിയിൽ തന്നെയാണ് ഒരു കുട്ടിയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നത്. പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന കഥ മികച്ചൊരു ഇന്റർവെൽ ബ്ലോക്ക് ആണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കഥാപാത്രങ്ങളുടെ വികാരങ്ങളോട് സത്യസന്ധത പുലർത്തുന്ന ആഖ്യാനവും ഫർസാനയുടെയും ആദിശേഷിന്റെയും മികച്ച പ്രകടനങ്ങളും രണ്ടാം പകുതിയെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് നയിക്കുന്നത്.
സസ്പെൻസിനൊപ്പം വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ‘ബാലൻ ദി ബോയ്’, നഷ്ടവും, പ്രതീക്ഷയും, അമ്മ-മകൻ ബന്ധത്തിന്റെ ആഴവുമെല്ലാം തന്നെ വളരെയധികം ഹൃദയസ്പർശിയായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതികമായി അതിഗംഭീരമായൊരു അനുഭവമാണ് ‘ബാലൻ ദി ബോയ്’ പ്രേക്ഷകർക്ക് നൽകുന്നത്. വളരെ പക്വമായ കഥപറച്ചിലിലൂടെയാണ് ചിദംബരം കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു മാധവന്റെ തിരക്കഥയാണ് മറ്റൊരു പ്രധാന ഘടകം. പല കാലഘട്ടങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥയെ കൃത്യമായി കോർത്തിണക്കുന്നതിനോടൊപ്പം, അമ്മ-മകൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കാനും തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്.
വിശാലമായ ലാൻഡ്‌സ്‌കേപ്പുകൾക്കിടയിലും ഒറ്റപ്പെട്ടുപോകുന്ന അമ്മ മകൻ കഥാപാത്രങ്ങളെയും, സുരക്ഷിതത്വമില്ലാത്ത ജീവിതത്തിലെ അനിശ്ചിതത്വത്തെയും ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നതിൽ ഛായാഗ്രാഹകനായ ഷൈജു ഖാലിദും, പശ്ചാത്തല സംഗീതത്തിലൂടെ ഹൃദയസ്പർശിയായ അനുഭവം നൽകാൻ സുഷിൻ ശ്യാമിനും സാധിക്കുന്നുണ്ട്. ജീൻ പോൾ ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ അഭിനയവും ടൊവിനോയുടെ സാന്നിധ്യവും എടുത്തു പറയേണ്ടവയാണ്. മനുഷ്യ ബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന 'ബാലൻ ദി ബോയ്' ചിദംബരത്തിന്റെ ഫിലിമോഗ്രഫിയിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ