
അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പട' (Pada). 'പട' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് കമല്‍ കെ എം ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'പട'യെന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ പ രഞ്‍ജിത്ത്.
സംവിധായകൻ കമല്‍ കെ എം കൃത്യമായി 'പട'യില്‍ പറഞ്ഞിരിക്കുന്നു. തിരക്കഥയാണ് 'പട'യെന്ന ചിത്രത്തിന്റെ പ്രത്യേകതയുള്ളതാക്കുന്നത്. ഒരു വിട്ടുവീഴ്‍ചയും കൂടാതെ യഥാര്‍ഥ സംഭവത്തെ പുനര്‍നിര്‍മിക്കാൻ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി എടുത്ത സിനിമ തീര്‍ച്ചയായും അഭിനന്ദനീയമാണ്. എല്ലാ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവരുടെ ഭൂമി തിരിച്ചുകിട്ടണമെന്നും പ രഞ്‍ജിത്ത് എഴുതിയിരിക്കുന്നു.
മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രം. ഷാൻ മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ്, വിനായകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്‍ണു വിജയ്.
'ഐ ഡി' എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകനാണ് കമല്‍ കെ എം. ഐഎഫ്‍എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായ 'ഐ ഡി'ക്ക് വലിയ അഭിപ്രായമായിരുന്നു അന്ന് ലഭിച്ചത്. ഗീതാഞ്‍ജലി ഥാപയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 'ഐ ഡി' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലും കമല്‍ കെ എം പങ്കാളിയായിരുന്നു.
Read More : ഐഎഫ്‍എഫ്‍കെ 18ന് തുടങ്ങും, ഡെലിഗേറ്റ് പാസ് വിതരണം ബുധനാഴ്‍ച മുതൽ
കേരള രാജ്യാന്തര ചലച്ചിത മേള (IFFK 2022) മാര്‍ച്ച് 18നാണ് ആരംഭിക്കുക. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിൽ ആരംഭിക്കുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവൽ കിറ്റ് കൈപ്പറ്റേണ്ടത്.
കൂടുതലായി അനുവദിച്ച പാസുകൾക്കായി ഓൺലൈൻ രജിസ്‍ട്രേഷൻ തുടരുകയാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്‍ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് https://registration.iffk.in എന്ന ഇ-മെയിൽ ഐഡിയിലോ 8304881172 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഏഴ് വ്യത്യസ്‍ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.
അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്‍ടപ്പെട്ട അഫ്‍ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്‍ട്ര മേളകളില്‍ ഫിപ്രസ്‍കി പുരസ്‍കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഐഎഫ്‍എഫ്‍കെയില്‍ ഫിപ്രസ്‍കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‍പെക്റ്റീവും ഇത്തവണ ഐഫ്‍എഫ്‍കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്‍ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ 'കമീല കംസ് ഔട്ട് റ്റു നെ'റ്റ്, 'ക്ലാരാ സോള', ദിനാ അമീറിന്റെ 'യു റീസെമ്പിൾ മി', മലയാളചിത്രമായ 'നിഷിദ്ധോ', 'ആവാസ വ്യൂഹം' തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ 'കൂഴങ്ങളും' ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അഫ്‌ഗാൻ ചിത്രമായ 'ഡ്രൗണ്ടിംഗ് ഇൻ ഹോളി വാട്ടർ', സിദ്ദിഖ് ബർമാക് സംവിധാനം ചെയ്‍ത 'ഓപ്പിയം വാർ', കുർദിഷ് ചിത്രം 'കിലോമീറ്റർ സീറോ', 'മെറൂൺ ഇൻ ഇറാഖ്', മ്യാൻമർ ചിത്രം 'മണി ഹാസ് ഫോർ ലെഗ്‌സ്' തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണയും മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്‍ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.