ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ക്ക് ഇരുവരുടെയും പിന്‍ഗാമികളാണെന്ന് ധൈര്യത്തോടെ പറയാമെന്നും സംവിധായകൻ
ഒരുകാലത്ത് കേരളത്തിന് പുറത്ത് മലയാള സിനിമ സോഫ്റ്റ് പോൺ ചിത്രങ്ങളെന്നാണ് അറിയപ്പെട്ടിരുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. ആ ചീത്തപ്പേര് ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ക്ക് ഇരുവരുടെയും പിന്‍ഗാമികളാണെന്ന് ധൈര്യത്തോടെ പറയാമെന്നും സംവിധായകൻ പറഞ്ഞു.
'മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമയ്ക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു. കാരണം ഒരു കാലത്ത് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു. സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷൻ ഉള്‍പ്പടെ അഹങ്കാരത്തടെ പറയാവുന്ന കാര്യമാണ് അവര്‍ രണ്ടു പേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്', എന്ന് പ്രിയദർശൻ പറയുന്നു. കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആണ് പ്രിയദർശന്റെ പ്രതികരണം.
മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ; ചാക്കോച്ചൻ ചിത്രം 'പദ്മിനി'യുടെ ഫസ്റ്റ് ലുക്കുകൾ
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊറോണ പേപ്പേഴ്സ്'. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.