പശുക്കൾക്ക് ഭക്ഷണവുമായി സംവിധായകൻ ആർഎസ് വിമൽ എത്തി

By Web TeamFirst Published Feb 15, 2020, 9:19 AM IST
Highlights

പശുക്കൾക്കളുടെ അവസ്ഥ മനസിലാക്കി 400 കിലോ തീറ്റയാണ് വിമൽ എത്തിച്ചത്. ഈ സ്നേഹം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ഐ പി ബിനു പറഞ്ഞു. 

തിരുവനന്തപുരം: നഗരസഭ ഏറ്റെടുത്ത് കാട്ടാക്കട പേഴ്‌മൂട് കടുവാകുഴി അർഷാദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫാമിൽ എത്തിച്ച പശുക്കൾക്ക് ഭക്ഷണവുമായി സംവിധായകൻ ആർഎസ് വിമൽ എത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഐപി ബിനുവിനൊപ്പമാണ് വെള്ളിയാഴ്ച ഉച്ചയോടെ വിമൽ ഫാമിലെത്തിയത്.

പൃഥ്വിരാജും പാർവതിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച  'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രം ഒരുക്കിയ വിമൽ പ്രണയ ദിനത്തിലാണ് മിണ്ടാപ്രാണികളോടുള്ള തന്റെ സ്നേഹവും കരുതലും അറിയിച്ച് സഹായ ഹസ്തവുമായി എത്തിയത്. മുലപ്പാൽ കുടിച്ചു തുടങ്ങുന്ന മനുഷ്യൻ പിന്നീട് ഒട്ടും ഒഴിവാക്കാതെ പശുവിൻ പാൽ ആണ് സേവിക്കുന്നത്. അതുകൊണ്ടു തന്നെ പശുവിനെയും അരുമായോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് വിമൽ പറഞ്ഞു. ഇത്തരത്തിൽ ജീവികളെ സഹായിക്കാൻ എപ്പോഴും സന്തോഷമാണ്. വാർത്തകൾ കണ്ടും കേട്ടും അറിഞ്ഞാണ് സുഹൃത്ത് കൂടിയായ ബിനുവിനൊപ്പം ഇവിടെ എത്തിയതെന്നും ഇനിയും ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ഒരുക്കമാണെന്നും വിമൽ  കൂട്ടിച്ചേർത്തു.

പശുക്കൾക്കളുടെ അവസ്ഥ മനസിലാക്കി 400 കിലോ തീറ്റയാണ് വിമൽ എത്തിച്ചത്. ഈ സ്നേഹം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ഐപി ബിനു പറഞ്ഞു. സന്ദർശനത്തിൽ പശുക്കളുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ വിമൽ ഫാമിലെ പശുക്കുട്ടികളിൽ ഒന്നിനു തന്റെ മകളുടെ പേരായ അപ്പു എന്ന വിളിപ്പേര് നൽകി. ഇതോടൊപ്പം ഒരു പശുകിട്ടുക്ക് കൗൺസിലർ ഐപി ബിനു തന്റെ മകളുടെ പേരു അമ്മു എന്നു വിളിച്ചു. കൂടാതെ ഫാമിലെ ഏറ്റവും വലിപ്പമുള്ള ഗീർ ഇനത്തിൽ പെട്ട കാളക്ക് ജീവനക്കാരിൽ ഒരാൾ മണികണ്ഠൻ എന്ന പേരും നൽകി.

ഫാമിൽ ഉള്ളതിൽ കല്യാണി എന്ന പശു ഇപ്പോൾ ഗർഭിണിയാണ്. മൂന്നു നാൾ ആയപ്പോഴേക്കും ശ്രദ്ധേയമായ മാറ്റമാണ് പശുക്കൾക്ക് ഉണ്ടായത്. ആവശ്യത്തിനു ഭക്ഷണവും സപ്പ്ളിമെന്ററികളും കൃത്യസമയത്തു ഡോക്ടർമാരുടെ നിർദേശാനുസരണം നൽകുന്നുണ്ടെന്നും ഫാം ഉടമയും ഇപ്പോഴത്തെ സൂക്ഷിപ്പുകാരനും കൂടിയായ അർഷാദ് പറഞ്ഞു. അതേസമയം പശുക്കളെ തമ്മിൽ തിരിച്ചറിയാനും ഇവയുടെ എല്ലാ വിവരങ്ങളും മനസിലാക്കനുമായി പശുക്കൾക്ക് ചിപ്പ് ഘടിപ്പിക്കും. തുടർന്ന് ഇതുവരെയുള്ള വിവരങ്ങളും ദൈനദിന കാര്യങ്ങളും രേഖപ്പെടുത്തുമെന്നും വെറ്റിനറി സർജൻ ഡോ ശ്രീരാഗ് പറഞ്ഞു.

ഹെൽത്ത്‌ ഓഫീസർ ഡോ ശശികുമാർ, വെറ്റിനറി സർജൻ ഡോ കിരൺ ദേവ്, നഗരസഭ ജീവനക്കാരും സംവിധായകനൊപ്പം എത്തിയിരുന്നു.പി. എസ് പ്രഷീദ്, മിനി, എം അഭിലാഷ് , സുനിൽകുമാർ, അജയൻ ഫാം ഉടമ അർഷാദ് എന്നിവർ സംവിധായകനെയും നഗരസഭ അധികൃതരെയും സ്വീകരിച്ചു.

click me!