
ചങ്ങനാശ്ശേരി പുതൂര്‍ മുസ്‍ലിം ജമാഅത്ത് പുറത്തിറക്കിയ ഒരു നോട്ടീസ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മഹല്ല് പൊതുയോഗത്തില്‍ പങ്കെടുത്ത അനീഷ് സാലി എന്നയാള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പൊതുയോഗത്തില്‍ പങ്കെടുത്തതോടെ ബാര്‍ബര്‍ വിഭാഗത്തില്‍ പെട്ട അനീഷ് പൂര്‍വ്വികരുടെ പാരമ്പര്യം തെറ്റിച്ചെന്നും ഇനി ഇത് ആവര്‍ത്തക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു കത്ത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ഒരു മലയാള സിനിമയുടെ സംവിധായകന്‍. അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍ ആണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. തന്‍റെ ചിത്രത്തിന്‍റെ വിഷയം ഇതാണെന്ന് പറയുന്നു ഷമീര്‍.
ഷമീര്‍ ഭരതന്നൂരിന്‍റെ കുറിപ്പ്
ആ അനീതിക്കെതിരെയാണ് ഞങ്ങളുടെ സിനിമ. ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം, ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലപനീയമാണ്. മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്കൃതമാണ്. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുളള ഒരാൾ എന്ന നിലയ്ക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ പലയിടത്തും അങ്ങനെയല്ല.
ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാർബർമാരെ അകറ്റി നിർത്തിയിരിക്കുന്നു. അവരുടെ വീടുകളിൽനിന്ന് മുഖ്യധാരയിലുള്ളവർ വിവാഹം കഴിക്കില്ല. അവർക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ട് വർഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് "അനക്ക് എന്തിന്റെ കേടാ" എന്ന സിനിമ. മുസ്‍ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയ്യാളും കുടുംബവും നേരിടുന്ന അയിത്തവും ഞങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുകയാണ്. സിനിമ ഉടൻ പുറത്തിറങ്ങും. ചങ്ങനാശേരി പുതൂർ ജമാഅത്തിലെ അപമാനിക്കപ്പെട്ട ഇരകൾക്കൊപ്പം... അനീതികൾ ഇല്ലാതാകട്ടെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം