തമിഴ്നാട്ടിൽ മാധ്യമങ്ങളോട് സംസാരിച്ച റാപ്പർ വേടൻ, ഭക്ഷണ സ്വാതന്ത്ര്യം വ്യക്തിപരമായ താല്പര്യമാണെന്ന് വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് തനിക്ക് ഇഷ്ടമുള്ളത് കഴിക്കുമെന്നും, രാവിലെ ബീഫ് കഴിച്ചെന്നും വൈകുന്നേരവും അത് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് കഴിക്കണമെന്നത് അവരവരുടെ താല്പര്യമാണെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും റാപ്പർ വേടൻ. തമിഴ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു വേടന്റെ പ്രതികരണം. രാവിലെ താൻ ബീഫ് ആണ് കഴിച്ചതെന്നും വൈകുന്നേരവും അത് തന്നെ കഴിക്കുമെന്നും പറഞ്ഞ വേടൻ, അതിൽ എന്താണ് പ്രശ്നമെന്നും ചോദിച്ചു. ഒരു പാട്ട് പാടിയതിന്‍റെ പേരില്‍ സംഗീത് എന്ന പയ്യനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ഇതുമായി ബന്ധപ്പെട്ടായിരുന്നു വേടൻ തമിഴ്നാട്ടിൽ എത്തിയത്.
തമിഴ്നാട്ടിൽ വന്നാൽ കഴിക്കാൻ എവിടെ പോകുമെന്ന് ചോദിച്ചപ്പോൾ, ഒരു പ്രമുഖ കടയുടെ പേര് പറഞ്ഞ വേടനോട് എന്താണ് ആസ്വദിച്ച് കഴിക്കുകയെന്ന ചോദ്യം വന്നു. ഇതിന് "ബീഫ് ആണ് ആസ്വദിച്ച് കഴിക്കാറ്. രാവിലെയും ബീഫ് കഴിച്ചിട്ടാണ് വന്നത്. വൈകുന്നേരവും അത് തന്നെയാണ് കഴിക്കാന്‍ പോകുന്നത്. അതിലിപ്പോള്‍ എന്താ പ്രശ്നം? ഞാനൊരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളത് ആരെയും ദ്രോഹിക്കാതെ ഞാന്‍ കഴിക്കും. അത് ഒരു പ്രശ്നവും ഇല്ല. ഇത് ജനാധിപത്യ നാടാണ്. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ കഴിക്കൂ. ഇല്ലെങ്കില്‍ വേണ്ട. എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് ഞാന്‍ കഴിക്കുന്നു", എന്നായിരുന്നു അൽപം ക്ഷുഭിതനായി മറുപടി നൽകിയത്.
പാറ്റ പാർട്ടിയെ കുറിച്ചും വിജയ് മന്ത്രിസഭയെ കുറിച്ചും വേടൻ സംസാരിച്ചു. പുതിയ ഭരണം എങ്ങനെ ഉണ്ടെന്നായിരുന്നു ചോദ്യം. "അത് പറയാനുള്ള സമയമായിട്ടില്ല. അധികാരത്തിലേറിയിട്ട് ഒരുമാസമെ ആയിട്ടുള്ളൂ. അവര്‍ക്ക് ജോലി ചെയ്യാന്‍ സമയം കൊടുക്കൂ. സമൂഹത്തിന് അനുകൂലമായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അതിന് വേണ്ടി വര്‍ക്കും ചെയ്യുന്നുണ്ട്. ഒത്തിരി പേര്‍ അവര്‍ക്കൊപ്പം ഉണ്ട്. എല്ലാം നല്ലതായി നടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്", എന്നായിരുന്നു വിജയ് സർക്കാറിനെ കുറിച്ച് വേടൻ പറഞ്ഞത്. "പാറ്റ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കാനും സമയമായിട്ടില്ല. അവരുടെ ലക്ഷ്യം എന്താണെന്ന് നമുക്ക് ഇപ്പോള്‍ അറിയില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുവാക്കള്‍ രംഗത്ത് എത്തി എന്നത് നല്ല കാര്യമാണ്", എന്നും വേടൻ കൂട്ടിച്ചേർത്തു.


