
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സജി ചെറിയാനെതിരെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ച് വിനയൻ. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് ഇതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇതിനെതിരെയാണ് വിനയൻ തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് നിഷേധിച്ചത് ഓർമ്മപ്പെടുത്തിയത്. അവാർഡ് നിഷേധിക്കാൻ അക്കാദമി ഇടപെട്ടു എന്ന് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണെന്നുംമന്ത്രി മറന്നുപോയെങ്കിൽ അതിന്റെ ഓഡിയോ അയച്ചുതരാമെന്നും വിനയൻ കുറിച്ചു.
"ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയോടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു... ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.
സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ്.അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം. സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല." വിനയൻ പറഞ്ഞു.
അതേസമയം ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കായിരുന്നു ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമടക്കം പത്ത് പുരസ്‍കാരങ്ങൾ വാരിക്കൂട്ടി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി നിന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ