
കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ 'അമ്മ'യെ മുന്നിൽ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകൾ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നിൽ തന്നെയുണ്ട് അദ്ദേഹം. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവർത്തനങ്ങളെ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ളവർ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഇതിനിടയിൽ ഇടവേള ബാബു അമ്മയില്‍ ശമ്പളം വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും അത് എത്രയാണെന്ന തരത്തിലും ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ബാബു.
"ഒരു പൊതുയോഗത്തിൽ ജഗതി ചേട്ടനാണ്, ഇതൊരു ഊറ്റി എടുക്കലാണ്. ശരിയല്ല. ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞത്. എല്ലാവരും ശരിയാണെന്ന് പറയുകയും ചെയ്തിരുന്നു. ആ മീറ്റിംഗ് കഴിയുന്നതിന് മുൻപ് ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു. എനിക്ക് എന്താണ് ശമ്പളം തരാൻ പോകുന്നത് എന്ന്. ഞാൻ ചെയ്യുന്ന സേവനത്തിന് എനിക്ക് എന്ത് വിലയാണ് ഇടുന്നതെന്ന് ചോദിച്ചു. അതിന് ഉത്തരം തരാൻ ആർക്കും പറ്റിയില്ല. ഒന്നാമതെ ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ പറ്റില്ല. ഒരു മെമ്പർക്കും പറ്റില്ല. രാജിവച്ച് ഞാൻ ജോലിക്കാരനായി നിന്നാൽ എനിക്ക് ശമ്പളം കിട്ടും. യാത്രാ ചെലവുകളൊക്കെ എഴുതിയെടുക്കാറുണ്ട്. പക്ഷേ ഇപ്പോൾ എറണാകുളത്താണ് ഓഫീസ്. ഞാൻ അവിടെ തന്നെയാണ് താമസിക്കുന്നത്. അതുകൊണ്ട് യാത്രാ ചെലവും ഇല്ല. ആകെ അവിടെന്ന് കുടിക്കുന്നത് ഒരു കട്ടൻ ചായ ആണ്. ബാക്കി ഉച്ച ഊണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്താണ് കഴിക്കുന്നത്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമില്ല. നമ്മുടെ അംഗങ്ങൾക്ക് പോലും ഇക്കാര്യം അറിയില്ല. രണ്ടാളാണ് ചെക്ക് ഒപ്പിടേണ്ടത്. പലപ്പോഴും എന്റെ കയ്യിൽ നിന്നും പൈസ ഇട്ടിട്ട്, കണക്കെഴുതി അത് തിരെച്ചെടുക്കാറുണ്ട്. ഇപ്പോൾ സിദ്ധിഖ് ആണ് ട്രെഷറർ, അതിന് മുൻപ് ജഗദീഷ് ചേട്ടനായിരുന്നു. ഒപ്പിടീക്കാൻ കാലതാമസങ്ങൾ വരും", എന്നാണ് ഇടവേള ബാബു പറഞ്ഞത്.
അയോധ്യയിലേക്ക് 'തലൈവരും'; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് രജനികാന്ത് എത്തും
അമ്മയിലെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചും ഇടവേള ബാബു സംസാരിച്ചു. "ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. അദ്ദേഹത്തിന് വിശ്വാസമാണ്. പത്ത് ബ്ലാങ്ക് മുദ്ര പത്രത്തിൽ അദ്ദേഹം എനിക്ക് ഒപ്പിട്ട് തരും. പക്ഷേ മമ്മൂക്ക ഇരുന്നപ്പോൾ എനിക്ക് പേടിയില്ല. പുള്ളി എല്ലാം ചോദിച്ച് മനസിലാക്കിയിട്ടാണ് ഓരോന്നും ചെയ്യുന്നത്. ലാലേട്ടനാവുമ്പോൾ എനിക്ക് രണ്ട് ജോലിയാണ്. ഞാൻ കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് ഉണ്ടാകാൻ പാടില്ല. പിന്നെ എന്ത് പ്രശ്നം ഉണ്ടായാലും കൂടെ നിൽക്കും. അതെനിക്ക് ഉറപ്പുണ്ട്. അതാണ് എന്റെ ചങ്കൂറ്റം. നാല്പത് വർഷങ്ങൾ കഴിഞ്ഞ് രണ്ട് പ്രതിഭകൾ ഇങ്ങനെ ഉറച്ച് നിൽക്കയാണ്. അതിനിടയ്ക്ക് എത്രയോ പേർ വന്ന് പോയി", എന്നാണ് ബാബു പറഞ്ഞത്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..