
രണ്ടര വര്‍ഷത്തിനു ശേഷം സൂര്യ (Suriya) നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ എതര്‍ക്കും തുനിന്തവന്‍ (Etharkkum thunindhavan) ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുകയാണ്. ചിത്രത്തിന്‍റെ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് ഇന്നലെ രാത്രി തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കേരളത്തില്‍ 166 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്.
കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ. തിയറ്ററുകളില്‍ സമീപകാല ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സൂര്യയുടെ തുടര്‍ച്ചയായ രണ്ട് ഒടിടി റിലീസുകള്‍ പ്രേക്ഷകപ്രീതി നേടി. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്രും ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ജയ് ഭീമും ആയിരുന്നു ഈ ചിത്രങ്ങള്‍. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളെ സജീവമാക്കിയത് അജിത്ത് കുമാര്‍ നായകനായ വലിമൈ ആയിരുന്നു. ഒരു അജിത്ത് കുമാര്‍ ചിത്രവും തിയറ്ററുകളില്‍ എത്തുന്നത് രണ്ടര വര്‍ഷത്തിനു ശേഷമാണ്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.
ആദ്യദിനം തമിഴ്നാട്ടില് നിന്നു മാത്രം ലഭിച്ചത് 34.12 കോടി ആയിരുന്നു. ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 1.82 കോടിയും! അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിലെ കളക്ഷനാണ് ഇത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി നേട്ടവുമാണ് ഇത്. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ