
ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. രജനിയുടെ കരിയറിലെ 170-ാം ചിത്രമായ ഈ പ്രോജക്റ്റില്‍ ഉണ്ടാകാവുന്ന കാസ്റ്റിംഗിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പ്രചരണങ്ങള്‍ നടന്നിരുന്നു. പുതിയ ചിത്രത്തില്‍ രജനികാന്തിനൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലും എത്തുമെന്നായിരുന്നു അത്. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഏതാനും ദിവസങ്ങളായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ ഓരോരുത്തരെയായി പ്രഖ്യാപിക്കുകയാണ്. മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാണെന്ന കാര്യം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ആ കാര്യവും സത്യമായിരിക്കുകയാണ്. അതെ, കരിയറില്‍ ആദ്യമായി ഫഹദ് ഫാസില്‍ രജനികാന്തിനൊപ്പം അഭിനയിക്കും!
നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫഹദിന്‍റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ അറിയിപ്പ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ജയിലറിലെ അനിരുദ്ധിന്‍റെ വര്‍ക്ക് ഏറെ കൈയടി നേടിയിരുന്നു. ഫഹദിനും മഞ്ജു വാര്യര്‍ക്കുമൊപ്പം ദുഷറ വിജയന്‍, റിതിക സിംഗ്, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടുതല്‍ കാസ്റ്റിംഗ് വിവരങ്ങളും നിര്‍മ്മാതാക്കള്‍ ഉടന്‍ പുറത്തുവിടും.
കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെയും മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനിലെയും ഫഹദിന്‍റെ പ്രകടനം തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശംസ നേടിയിരുന്നു. വിക്രത്തില്‍ നായകപക്ഷത്ത് നില്‍ക്കുന്ന ആളായിരുന്നു ഫഹദിന്‍റെ അമീര്‍ എന്ന കഥാപാത്രമെങ്കില്‍ മാമന്നനില്‍ പ്രതിനായകനായിരുന്നു അദ്ദേഹം. ചിത്രത്തിലെ നായക കഥാപാത്രത്തേക്കാള്‍ കൈയടി ഫഹദിന്‍റെ രത്നവേലുവിന് ലഭിച്ചതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍റെ പ്രകടനത്തിന് ലഭിച്ച കൈയടി ആണെന്നായിരുന്നു മറുപക്ഷത്തിന്‍റെ വാദം. അതേസമയം തെലുങ്ക് പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ഉും ഫഹദിന്‍റേതായി പുറത്തുവരാനുണ്ട്.
ALSO READ : 'ഗ്യാങ്സ്റ്റര്‍ 2' വരുമോ? ആഷിക് അബുവിന് താല്‍പര്യമുണ്ടെന്ന് സഹനിര്‍മ്മാതാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ