"ഗ്യാങ്സ്റ്റര്‍ ചിത്രീകരണ സമയത്തേക്ക് തിരക്കഥ പൂര്‍ത്തിയായിട്ടില്ലായിരുന്നു"

വലിയ ഹൈപ്പോടെയെത്തി, ആദ്യ ഷോകള്‍ക്കിപ്പുറം കാര്യമായ നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കുന്ന ചില ചിത്രങ്ങളുണ്ട്. പ്രേക്ഷകരുടെ അമിതപ്രതീക്ഷ വിനയാവുന്ന സാഹചര്യമാണ് അത്. മമ്മൂട്ടിയെ സംബന്ധിച്ച് അത്തരത്തില്‍ ഒരു ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍. ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴും ചിത്രത്തിന്‍റെ സ്റ്റൈലിഷ് അവതരണവും മമ്മൂട്ടിയുടെ ഗെറ്റപ്പുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസിലുണ്ട്. പിഴവുകളൊക്കെ തീര്‍ത്ത് ഇനി ഒരു ഗ്യാങ്സ്റ്റര്‍ 2 എത്തിയാലോ? അത്തരമൊരു ചിത്രം വന്നാല്‍ അത്ഭുതപ്പെടേണ്ടെന്ന് വ്യക്തമാക്കുകയാണ് സഹനിര്‍മ്മാതാവ് ആയിരുന്ന സന്തോഷ് ടി കുരുവിള. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രം പരാജയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സന്തോഷ് കുരുവിള പറയുന്നുണ്ട്.

"ഗ്യാങ്സ്റ്റര്‍ ചിത്രീകരണ സമയത്തേക്ക് തിരക്കഥ പൂര്‍ത്തിയായിട്ടില്ലായിരുന്നു. ആ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ ആളുകള്‍ അംഗീകരിക്കുന്നുണ്ട്. അന്ന് ഗ്യാങ്സ്റ്റര്‍ എന്ന് പറയുമ്പോള്‍ വളരെ വേഗത്തിലുള്ള സിനിമയാണ് ആളുകളുടെ മനസില്‍ ഉണ്ടായിരുന്നത്. അവസാനത്തെ സ്റ്റണ്ട് ഒക്കെ നമുക്ക് അനിമേഷനില്‍ എടുക്കേണ്ടിവന്നു. കാരണം ശേഖറിന് ആ രംഗങ്ങളുമായി ഒത്തിരി ദിവസം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പൊടിയൊക്കെയുള്ള ഒരു മുറിയില്‍ ആയിരുന്നു അതിന്‍റെ ചിത്രീകരണം. ശേഖര്‍ റെഡിയായി വരുമ്പോഴേക്ക് മമ്മൂക്ക ക്ഷീണിച്ചു. അതുകൊണ്ട് അനിമേഷനിലേക്ക് പോവേണ്ടിവന്നതാണ്. തുടക്കത്തിലെ ടൈറ്റിലിന് ശേഷമുള്ള അനിമേഷന്‍ പ്രാധാന്യത്തോടെ ചെയ്തതായിരുന്നു. റിലീസ് സമയത്ത് ബാലരമയൊക്കെ പോലെ ഒരു ചിത്രകഥാ പുസ്തകമായി ഇറക്കാന്‍ ആലോചിച്ചിരുന്നു. അവസാനത്തെ സ്റ്റണ്ട് സീന്‍ അമിനേഷന്‍ ആയത് ജനത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമ എടുത്താല്‍ കൊള്ളാണെന്ന് ആഷിക്കിന് താല്‍പര്യമുണ്ട്. ചിലപ്പോള്‍ അത് വരാം. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം പ്ലാന്‍ ചെയ്തതാണ്. ഗ്യാങ്സ്റ്ററില്‍ എന്തെങ്കിലും പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി ചെയ്യുക എന്ന ലക്ഷ്യവുമായി", സന്തോഷ് ടി കുരുവിള പറയുന്നു.

ഗ്യാങ്സ്റ്ററിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള തന്‍റെ താല്‍പര്യത്തെക്കുറിച്ച് 2019 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ആഷിക് അബുവും പറഞ്ഞിട്ടുണ്ട്. ശ്യാം പുഷ്കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക് പറഞ്ഞിരുന്നു. ശ്യാം പുഷ്കരനാവും ചിത്രത്തിന് തിരക്കഥ ഒരുക്കുകയെന്നും. "ഗ്യാങ്സ്റ്ററിന്‍റെ സമയത്ത് തിരക്കുകളിലായിരുന്നതിനാല്‍ ശ്യാമിന് സഹകരിക്കാനായില്ല." ആദ്യത്തെ തിരക്കഥയില്‍ നിന്ന് പതിനൊന്നോ പന്ത്രണ്ടോ തവണ മാറ്റിയ തിരക്കഥയിലാണ് ഗ്യാങ്സ്റ്റര്‍ ചെയ്തതെന്നും അങ്ങനെ വന്നപ്പോള്‍ ആദ്യ ആലോചനയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടതായിരുന്നു പുറത്തുവന്ന സിനിമയെന്നും ആഷിക് പറഞ്ഞിരുന്നു. ആദ്യത്തെ ആലോചനയാവും രണ്ടാംഭാഗത്തിലൂടെ ചെയ്യാന്‍ ശ്രമിക്കുകയെന്നും ആഷിക് പറഞ്ഞിരുന്നു.

ALSO READ : 'ലിയോ'യിലെ ഹൈലൈറ്റ് ആവാന്‍ കഴുതപ്പുലി ഫൈറ്റ് സീന്‍; ഈ ഒറ്റ രംഗത്തിനുവേണ്ടി നിര്‍മ്മാതാവ് മുടക്കിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക