പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും 'അമ്മ'യുടേയും നിലപാടറിഞ്ഞശേഷം മാത്രം വിഷയത്തിൽ ഇടപെട്ടാൽ മതിയെന്നാണ് ഫെഫ്കയിലെ ധാരണ.
കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്ന് ഫെഫ്കയുടെ തീരുമാനം. ഈയാഴ്ച തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്. രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയിലെ ധാരണ.
വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ൻ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.