
കീർത്തി സുരേഷും സുഹൃത്ത് ഫർഹാനുമായി വിവാഹിതാകാൻ പോകുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് നിർമാതാവും നടിയുടെ പിതാവുമായ ജി സുരേഷ് കുമാർ. വാർത്ത വ്യാജമാണെന്നും ഫർഹാനെ തനിക്കും അറിയാമെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് കുമാർ പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് പറഞ്ഞു.
ജി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര് എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. വ്യാജ വാർത്തയിട്ട് നമ്മളെ കഷ്ടപ്പെടുത്തരുത്. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
കല്യാണിയുടെ സിനിമയിൽ അനിരുദ്ധിന്റെ പാട്ട്; 'ശേഷം മൈക്കില്‍ ഫാത്തിമ' ഗാനമെത്തി
ഈ പ്രചരണങ്ങളിൽ പ്രതികരണവുമായി നേരത്തെ കീർത്തി സുരേഷും രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് വ്യക്തമാക്കിയിരുന്നത്.