'ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ ഓരോന്നായി കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു..'; കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ

Published : Feb 05, 2026, 08:25 PM IST
G Venugopal remembering Shan Johnson

Synopsis

G Venugopal remembering shan johnson on her death anniversary അന്തരിച്ച സംഗീതസംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസന്റെ പത്താം ചരമവാർഷികത്തിൽ, ഗായകൻ ജി. വേണുഗോപാൽ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് പങ്കുവെച്ചു.

അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസന്റെ പത്താം ചരമവാർഷികത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് ജി. വേണുഗോപാൽ. അന്ന് ഷാനിന്റെ പ്രതിശ്രുത വരനോടൊപ്പം തൻ്റെ വീട്ടിൽ ലഞ്ചിനു വരാമെന്നും അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനു പോകാമെന്നും പ്ലാൻ ചെയ്തിരുന്ന തങ്ങളുടെ അടുത്തേക്ക് ഷാനിന്റെ മരണവാർത്തയാണ് എത്തിയതെന്നും, ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് താൻ കൺമുന്നിൽ കണ്ടുവെന്നും ജി. വേണുഗോപാൽ കുറിച്ചു.

"ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും സ്ക്രോളിങ് ന്യൂസ് ആയി കൊടുത്തു തുടങ്ങിയിരുന്നു." ജി. വേണുഗോപാൽ പറയുന്നു.

'വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ'

"വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു. "ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ? ഞാനവളെ വഴക്കു പറഞ്ഞു അന്ന്. ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ." ജി. വേണുഗോപാൽ ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

3 വർഷമായി ശല്യപ്പെടുത്തുന്ന വേട്ടക്കാർ, പൊലീസിൽ പരാതി നൽകിയിട്ടും കാര്യമില്ല: നടി രവീണ
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് മാറ്റി, സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ്