ദിലീപിനോടും വിജയ് ബാബുവിനോടും 'അമ്മ' സ്വീകരിച്ചത് രണ്ട് നിലപാട്; മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേഷ് കുമാർ

Published : Jul 03, 2022, 01:24 PM ISTUpdated : Jul 03, 2022, 02:02 PM IST
ദിലീപിനോടും വിജയ് ബാബുവിനോടും 'അമ്മ' സ്വീകരിച്ചത് രണ്ട് നിലപാട്; മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേഷ് കുമാർ

Synopsis

ജനറൽ സെക്രട്ടറി ഇടവേള ബാബു സ്ഥാനത്തു ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് നടൻ മോഹൻലാലിന് തുറന്ന കത്തെഴുതി ​ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ​ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ 'അമ്മ യോ​ഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ 'അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു. ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു. 

അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളും ഗണേഷ് കുമാർ ഉന്നയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. 'അമ്മ' ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻ ലാലിന്റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിക്കുന്നു.

കഴിഞ്ഞ മാസമാണ് അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടന്നത്. ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും(Vijay Babu) യോ​ഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ വൻ വിമർശനങ്ങളാണ് സിനിമയ്ക്ക് അകത്ത് തന്നെ താരസംഘടനയ്ക്ക് എതിരെ ഉയർന്നത്. ഹരീഷ് പേരടി, നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രം​ഗത്തെത്തി. 

'ബിനീഷ് കോടിയേരിക്ക് സസ്പെൻഷൻ വേണ്ടെന്ന നിലപാടിനൊപ്പം നിന്നയാളല്ലേ'; ​ഗണേഷിന് ഇടവേള ബാബുവിന്റെ മറുപടി

വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു. 

എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ അമ്മ അം​ഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ​ഗണേശ് കുമാര്‍ രം​ഗത്തെത്തിയിരുന്നു. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സംഘടനയിൽ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ'? ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു