'ആരോപണങ്ങളില്‍ സത്യമുണ്ടെങ്കിൽ റിലീസിന് മുന്നേ എന്തുകൊണ്ട് പരാതിപ്പെട്ടില്ല?' മറുപടിയുമായി ഗീതു മോഹൻദാസ്

Web Desk   | Asianet News
Published : Jul 08, 2020, 10:01 PM IST
'ആരോപണങ്ങളില്‍ സത്യമുണ്ടെങ്കിൽ റിലീസിന് മുന്നേ എന്തുകൊണ്ട് പരാതിപ്പെട്ടില്ല?' മറുപടിയുമായി ഗീതു മോഹൻദാസ്

Synopsis

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി സംവിധായിക ഗീതു മോഹൻദാസ്.

സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് അടുത്തിടെയാണ് സംവിധായിക വിധു വിൻസെന്റ് രാജിവെച്ചത്. കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ഡബ്ല്യുസിസിയിലെ ഒരു മുതിര്‍ന്ന സംവിധായികയില്‍ നിന്ന് തനിക്ക് തൊഴില്‍പരമായ മോശം അനുഭവമുണ്ടായിയെന്ന്  പറഞ്ഞ് ആരോപണം ഉന്നയിക്കുകയും ചെയ്‍തു. വിവാദവുമായി. സഹസംവിധായിക ഐഷ സുല്‍ത്താന സ്റ്റെഫി പറഞ്ഞ സംവിധായിക ഗീതു മോഹൻദാസ് ആണ് എന്ന് സൂചിപ്പിച്ചും രംഗത്ത് എത്തി. ഗീതു മോഹൻദാസിന് എതിരെ വിമര്‍ശനവുമുണ്ടായി. വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാർത്ഥ വസ്‍തുതകൾ  ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വിശദമായ കുറിപ്പുമായി ഗീതു മോഹൻദാസും ഇപ്പോള്‍ രംഗത്ത് എത്തി.

ഗീതു മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ സഹപ്രവർത്തകയുടെ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല പ്രശ്‍നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണൽ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്.

നിങ്ങളുടെ ആരോപണങ്ങൾക്ക് മറുപടി എഴുതുന്നതിൽ നിന്ന് ഞാൻ എന്നെ തന്നെ വിലക്കിയിരിക്കുകയായിരുന്നു ഇത് വരെ. കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവർത്തക എന്ന നിലയിലും ഞാൻ പറയുന്ന വാക്കുകൾ, ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്. എന്നാൽ നമ്മൾ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള ഇടപെടലുകൾ വളരെ ശക്തമാണ്.
ഇല്ലെങ്കിൽ‌, ഒരു സഹപ്രവർത്തകയെ അഭിസംബോധന ചെയ്യാൻ ഞാൻ ഇവിടെ ശ്രമിക്കുമായിരുന്നില്ല.

വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാർത്ഥ വസ്‍തുതകൾ ഞാൻ നിങ്ങളെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടിൽ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്‍ചയിൽ, നമ്മൾ രമ്യതയിൽ പിരിഞ്ഞത് ഞാൻ ഓർക്കുന്നു.

ഒരു സംവിധായകയെന്ന നിലയിൽ എന്റെ വർക്കിലുള്ള പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,
മികച്ചത് നൽകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കിൽ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതിൽ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എന്റെ തെറ്റാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
മുഴുവൻ സിനിമയും മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്‍തിരിക്കുന്നത്, ഇടക്ക് അവർ പ്രസവാവധിക്ക് പോയപ്പോൾ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങൾ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ എന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും വ്യക്തമായി അറിയുന്നതുമാണ്.
ഒരു സംവിധായകയെന്ന നിലയിൽ എന്റെ പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്.
നിങ്ങൾ എടുത്തുപറഞ്ഞ ഡയലോഗ് - എന്നെ അടുത്ത് അറിയുന്ന ആളുകൾക്ക് അറിയാം ഞാൻ അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്, അതിൽ ഞാൻ തീർച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങൾ സൂചിപ്പിച്ചതിനേക്കാൾ കഠിനം ആയി ഞാൻ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങൾ പറഞ്ഞതും തീർത്തും തെറ്റാണ്. നിങ്ങളുടെ വ്യാഖ്യാനത്തിൽ ധാരാളം വസ്‍തുതാവിരുദ്ധതകൾ ഉണ്ട്.,നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്‍ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ സംഭഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്റുകളും നൽകിയതുമാണ്. സംസാരിക്കാനായി ഞാൻ നിങ്ങളെ ആവർത്തിച്ച് വിളിച്ചെങ്കിലും നിങ്ങൾ പ്രതികരിച്ചില്ല. നിങ്ങളുടെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ - കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ട് പരാതി രജിസ്റ്റർ ചെയ്‍തില്ല? ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാൻ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകൾ സ്ത്രീകൾക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ നമ്മൾ തമ്മിൽ ചർച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

അതുകൊണ്ട് ദയവായി കാര്യങ്ങൾ പരിശോധിക്കു,എന്റെ പ്രവർത്തനങ്ങൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാൻ ഞാൻ ഇപ്പോഴും തയ്യാറാണ്.

സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യർത്ഥന - ദയവായി എന്നോട് ഐക്യദാർഡ്യം പ്രഖാപിച്ച് കുറിപ്പ് ഷെയർ ചെയ്യരുത്, കാരണം വെർച്വൽ സ്പേസിൽ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മൾ ഒരുമിച്ച് നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്.  പോസ്റ്റ് ശരിയായ ആളുകളിൽ ശരിയായി എത്തുമെന്ന് ഞാൻ കരുതുന്നു. ഞാൻ നിങ്ങൾക്ക് നന്മ നേരുന്നു.

മൂത്തോന്റെ അണിയറ പ്രവർത്തകർക്കാർക്കും തന്നെ ഐഷ സുൽത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടോ ഇല്ല. സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകൾക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാൻ കഴിയുന്നത്!

ഗീതു മോഹൻദാസ്

സ്റ്റെഫി സേവ്യര്‍ പറഞ്ഞത്

ഡബ്ല്യുസിസിയുടെ പ്രധാന ഭാരവാഹികളിലൊരാളായ സംവിധായികയുടെ ചിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടുവെന്നായിരുന്നു സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റെഫി  പറഞ്ഞത്.  പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ മാറ്റിനിര്‍ത്തിയെന്നായിരുന്നു പറഞ്ഞത്. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് സങ്കടകരമാണെന്ന് സ്റ്റെഫി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടതെന്നും സ്റ്റെഫി ഡബ്ല്യുസിസിയെ വിമര്‍ശിച്ചിരുന്നു.

ഐഷ സുൽത്താന പറഞ്ഞത്

എനിക്കൊരു കാര്യം പറയണം. ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ. ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്. എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു. ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്‍ത് റഫറൻസും എടുത്ത് കൊടുത്തത്. ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ല, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചുവെന്നും കുറിപ്പില്‍ ഐഷ സുല്‍ത്താന പറഞ്ഞിരുന്നു. ഗീതു മോഹൻദാസ് എന്നനടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയെ എനിക്ക് ഇഷ്‍ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു. ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോയെന്നും ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ
"അദ്ദേഹത്തിൻ്റെ സിനിമകൾ ഒരു സാധാരണക്കാരൻ്റെ ശബ്ദമായി നമ്മുടെ മനസ്സുകളിൽ ജീവിക്കും": ഷെയ്ൻ നിഗം