
പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് (Vijayakanth) രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത് (Rajinikanth). പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്‍തു.
പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നേരത്തെ വിദേശ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. ചികിത്സ പൂര്‍ത്തിയായി ഏതാനും ദിവസത്തിനകം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പ്രസ്താവനയിലൂടെ പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്.
ALSO READ : ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ ആശ്വാസ ചിത്രം; ഭൂല്‍ ഭുലയ്യ 2 ഒരു മാസം കൊണ്ട് നേടിയത്
ഒരു കാലത്ത് തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായിരുന്ന വിജയകാന്ത് 2005ലാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡിഎംഡികെ 8.4 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ട് ഷെയര്‍ വര്‍ധിപ്പിച്ച പാര്‍ട്ടി 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിനൊപ്പം ചേര്‍ന്നു. മത്സരിച്ച 41 സീറ്റില്‍ 29 സീറ്റുകളിലും വിജയിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ജയലളിതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുന്നണി വിടുകയും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി. പക്ഷേ വന്‍ പരാജയമാണ് പാര്‍ട്ടി നേരിട്ടത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസികെ, എംഡിഎംകെ എന്നിവയുമായും ഇടതു പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെട്ട ഡിഎംഡികെയ്ക്ക് വീണ്ടും പരാജയം നേരിടേണ്ടിവന്നിരുന്നു.